കൊച്ചി- മുൻ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബൈയിൽ ആത്മഹത്യ ചെയ്തു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നാമതെത്തിയ തൻവി പരിക്കേറ്റതിനെ തുടർന്ന് ടെന്നിസ് ലോകത്ത് നിന്ന് പിൻമാറിയിരുന്നു. ഞായറാഴ്ച മരിച്ച തൻവിയുടെ മൃതദേഹം തുടർ നടപടികൾ പൂർത്തീകരിച്ച് കൊച്ചിയിൽ എത്തിച്ചതായി അഷ്റഫ് താമരശ്ശേരി അറിയിച്ചു.
2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായി. 17ാം വയസിൽ നട്ടെല്ലിനെ കൂടി ബാധിച്ചതോടെ ടെന്നിസ് ലോകത്ത് നിന്ന് പൂർണമായും പിൻമാറി. ദുബൈ ഹെരിയറ്റ്വാട്ട് ആൻഡ് മിഡ്ൽസെക്സ് കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ് ഡോ. സഞ്ജയ് ഭട്ടും മാതാവ് ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്.