Sorry, you need to enable JavaScript to visit this website.

ഇന്ത്യ അഞ്ച് കോടി ഫൈസര്‍ വാക്‌സിന്‍ വാങ്ങുന്നു; ചര്‍ച്ച പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യയിലേക്ക്  അഞ്ച് കോടി ഫൈസര്‍ വാക്‌സിന്‍ വാങ്ങുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കോവാക്‌സ് മുഖേന അമേരിക്കയില്‍നിന്ന് 70 ലക്ഷം മോഡേണ വാക്‌സിനും വാങ്ങുന്നുണ്ട്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണുമായും കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനായുള്ള ചര്‍ച്ച നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് കോടി വാക്‌സിന്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ഫൈസറോ ഇന്ത്യന്‍ ആരോഗ്യമന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നിര്‍മാതാക്കള്‍ ഇതുവരെ നേടിയിട്ടുമില്ല. ഈ വര്‍ഷാദ്യം ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ച ഇന്ത്യയില്‍ പ്രധാനമായും ആശ്രയിക്കുന്നത് ആസ്ട്രാസെനക്ക വാക്‌സിനാണ്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കുമാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ആസ്ട്രാസെനക്ക ഉല്‍പാദിപ്പിക്കുന്നത്.
ഈ മാസം തന്നെ 600 ദശലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒരുങ്ങുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള ബയോളജിക്കല്‍ കമ്പനിയുമായി ഇതിനായി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ അനുമതി നല്‍കിയത്.

 

Latest News