ലാലുവിനെ ശിക്ഷിച്ച ജഡ്ജി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചു

റാഞ്ചി- കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സിന് അപേക്ഷിച്ചു.
 
ജഡ്ജി ശിവപാല്‍ സിങ് റാഞ്ചി ജില്ലാ അധികാരികള്‍ക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഇതു സ്ഥിരീകരിച്ച ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ആയുധം കൈവശം വെക്കാനുളള ലൈസന്‍സിന് ആര്‍ക്കും അപേക്ഷിക്കാം. ജഡ്ജി എന്തു കാരണത്താലാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ പരിശോധിച്ചാലെ ഇതു വ്യക്തമാകൂ.
കാലിത്തീറ്റ അഴിമതിക്കേസില്‍ ഡിസംബര്‍ 23-നാണ് ലാലുവിനെ മൂന്നര വര്‍ഷത്തെ തടവിനു കോടതി ശിക്ഷിച്ചത്. മറ്റു 15 പേരും കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1992-നും 14-നുമിടയില്‍ 89 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കുറ്റം.
 

Latest News