ഡോക്ടറാകാന്‍ നിരന്തര ശല്യം; മകള്‍ അമ്മയെ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കിക്കൊന്നു

മുംബൈ- തന്റെ പഠനകാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 15കാരി കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ച് അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. അമ്മ അബദ്ധത്തില്‍ മരിച്ചതാണന്ന് വരുത്തി തീര്‍ക്കാന്‍ പിന്നീട് മകള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. നവി മുംബൈയില്‍ ജൂലൈ 30നാണ് സംഭവം. 40കാരിയാണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോഴ്‌സ് പഠിക്കാന്‍ ഇവര്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നത് മകള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു മാസം മുമ്പ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് അമ്മയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 

പിന്നീട് ജൂലൈ 30ന് പെണ്‍കുട്ടി പോലീസിനെ വിളിച്ച് തന്റെ അമ്മ വീണു മരിച്ചെന്ന് വിവരം അറിയിച്ചു. പോലീസ് ഇവരുടെ മരണം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. യുവതി കഴുഞ്ഞ് ഞെരിച്ചു കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി. മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് 15കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ ഏറ്റുമുട്ടലുണ്ടാകുകയും ഇതിനിടെ കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
 

Latest News