മലപ്പുറം - മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നടത്തിയ മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്കു നേരെ ക്രൂരമായ ആക്രമണമാണ് പോലീസ് അഴിച്ചുവിട്ടതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ആരോപിച്ചു. പോലീസ് നിർദേശം പാലിച്ച് പിരിഞ്ഞുപോവുകയായിരുന്ന പെൺകുട്ടികളെ പിന്നാലെ പോയി പോലീസ് മർദിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
മുപ്പതിനായിരത്തോളം പ്ലസ് ടു സീറ്റുകളുടെ കുറവാണ് ജില്ലയിൽ അനുഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഫ്രറ്റേണിറ്റി പ്രവർത്തകർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. കലക്ട്രേറ്റിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് കലക്ട്രേറ്റിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. മർദനമേറ്റവരെ ആശുപത്രിയിലെത്തിയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ആരോപണമുണ്ട്.
ഫ്രറ്റേണിറ്റി മൂവ്വമെന്റ് ജില്ലാ പ്രസിഡന്റ് ഡോ.സഫീര്‍ എ.കെ, സല്‍മാന്‍ താനൂര്‍, ഹാദി ഹസ്സന്‍, മുഹമ്മദ് പൊന്നാനി തുടങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്യുകയും പതിനേഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹ്‌സിന്‍ താനൂരിനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു,