Sorry, you need to enable JavaScript to visit this website.

കോഴിക്കോട് നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍; കൂടെയുള്ള യുവാവിന് പരിക്ക്

കോഴിക്കോട്- കോഴിക്കോട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ വീട്ടമ്മയ കോയമ്പത്തൂരില്‍ ലോഡ്ജ് മുറിയില്‍ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കുന്ന് മെലെ പരിങ്ങാട്ട് ബിന്ദു (46) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുസ്തഫ എന്നയാളെ കൈ ഞെരമ്പ് മുറിച്ച് പരിക്കേറ്റ് അവശനിലയിലും കണ്ടെത്തി. മുസ്തഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 19 മുതലാണ് ഇവരെ കാണാതായത്. പരാതിയെ തുടര്‍ന്ന് പരന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബിന്ദുവിനേയും മുസ്തഫയേയും പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിനിടെയാണ് ബിന്ദു മരിച്ച വിവരം പോലീസിന് ലഭിച്ചത്. 

ജൂലൈ 26നാണ് ഇവര്‍ ലോഡ്ജില്‍ ദമ്പതികളെന്നു പറഞ്ഞ് മുറിയെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും വാതില്‍ തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബിന്ദുവിന്റെ മൃതദേഹം ഭാഗികമായി അഴുകിയ നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന മുസ്തഫയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ബിന്ദു വിഷം കഴിച്ച് മരിച്ചതായും മുസ്തഫ മദ്യക്കുപ്പിയും കത്തിയും ഉപയോഗിച്ച് സ്വയം പരിക്കേല്‍പ്പിച്ചതായും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബിന്ദുവും മുസ്തഫയും വിവാഹിതരാണ്. ബിന്ദുവിന്റെ ഭര്‍ത്താവ് വിനോദാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ജൂലൈ 19ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഇതിനിടെ ചാലപ്പുറത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയേയും കാണാതായിരുന്നു. ഇരുവരും ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
 

Latest News