ഏതൻസ്- വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിലുടനീളം കാട്ടുതീ പടരുന്നു. നൂറോളം പേർക്കാണ് ഇതുവരെ കാട്ടുതീയിൽ വീടുകൾ നഷ്ടമായത്. ഒരു അഗ്‌നിശമന സേനാംഗം അടക്കം രണ്ടു പേർ ഇതുവരെ മരിച്ചു. ഇരുപതോളം പേരെ പരുക്കുകളോടെ ആശപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വലിയ കാട്ടിതീകളാണ് ഗ്രീസിലുടനീളം ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരമായ ഏതൻസിന്റെ വടക്കുഭാഗത്താണ് ഏറ്റവും ശക്തമായ തീ പടർന്നു പിടിച്ചത്. എവിയ ദ്വീപിലും ഒളിമ്പിയയിലും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയർന്ന ഉഷ്ണതരംഗമാണ് ഗ്രീസിൽ അനുഭവപ്പെട്ടത്. 45 ഡിഗ്രി സെലിഷ്യസിലേക്ക് താപനില ഉയർന്നു. വെള്ളിയാഴ്ചയോടെ താപനിലയിൽ കുറവ് അനുഭവപ്പെട്ടെങ്കിലും കാറ്റ് ശക്തമായത് സ്ഥിതി കൂടുതൽ വഷളാക്കി.
ശക്തമായ കാറ്റും 38 ഡിഗ്രി സെൽഷ്യസിൽ കുറയാതെ നിൽക്കുന്ന താപനിലയും തീ കെട്ടടങ്ങാൻ ഇനിയും സമയമെടുക്കും.