VIDEO പഞ്ചാബില്‍ യുവ അകാലി നേതാവിനെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്- പഞ്ചാബില്‍ അകാലി ദള്‍ യുവനേതാവിനെ നാല് ആക്രമികള്‍ ചേര്‍ന്ന് പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. മൊഹാലിയിലെ സെക്ടര്‍ 71ല്‍ ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. വിക്കി എന്നറിയപ്പെടുന്ന വിക്രംജിത്ത് മിദ്ദുഖേരയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ മെഹാലിയിലെ ഒരു ഭൂമി ഇടപാടുകാരന്റെ ഓഫീസിലെത്തി മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഓഫീസില്‍ നിന്നിറങ്ങി കാറില്‍ കയറാനിരിക്കെയാണ് സമീപത്ത് വിക്കിയെ കാത്തിരുന്ന ആക്രമികള്‍ വെടിവച്ചത്. ഉടന്‍ വിക്കി കാറില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വിടാതെ പിന്തുടര്‍ന്ന് തുരുതുരെ വെടിവെക്കുകയായിരുന്നു. ഇത് പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അര കിലോമീറ്ററോളം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിക്കി വെടിയേറ്റ് ഒടുവില്‍ പ്രദേശത്തെ കമ്യൂണിറ്റി സെന്ററിനു സമീപം തളര്‍ന്ന് വീഴുകയായിരുന്നു. വിക്കിയുടെ ശരീരത്തില്‍ 20ഓളം വെടിയുണ്ടകളേറ്റതായും റിപോര്‍ട്ടുണ്ട്. 

നാലു പ്രതികളും മാസ്‌ക് ധരിച്ചിരുന്നു. ഇവര്‍ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിക്കിയുടെ കാറിനകത്ത് ലൈസന്‍സുള്ള ഒരു തോക്ക് ഉണ്ടായിരുന്നതായും കണ്ടെത്തി. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ അക്രമികള്‍ അവസരം നല്‍കിയില്ല. 

സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് പഞ്ചാബ് യുനിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റായിരുന്നു വിക്കി. പിന്നീട് അകാലി ദളിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു.

Latest News