Sorry, you need to enable JavaScript to visit this website.

ലീഗിൽ കുഴപ്പം:  കുഞ്ഞാലിക്കുട്ടിയും ഇ.ടിയും മലപ്പുറത്ത്,  മുഈൻ അലി  തങ്ങൾക്കെതിരെ നടപടിക്ക് സാധ്യത

മലപ്പുറം- മുസ്‌ലിം  ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് അടിയന്തര നേതൃയോഗം ചേരുന്നു. മുഈൻ അലി തങ്ങളുടെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും യോഗത്തിൽ പങ്കെടുക്കാൻ മലപ്പുറത്തെത്തി.
അതേസമയം ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് യോഗത്തിൽ ഹാജരാകില്ല. തങ്ങൾ ചികിത്സയിലാണെന്നാണ് വിശദീകരണം.
മുഈൻ അലി തങ്ങൾക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടർ ഷെമീറിന് വീഴ്ച സംഭവിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.പി കെ കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാൻസ് ഡയറക്ടറായ ഷെമീർ. നാൽപതുവർഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാൽ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങൾ നോക്കാൻ ഷെമീറിനെയാണ് ഏൽപ്പിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് മുഈൻ അലി ശിഹാബ് തങ്ങൾ ഉന്നയിച്ചത്.
ഹൈദരലി ശിഹാബ് തങ്ങൾ മാനസിക സമ്മർദ്ദത്തിലാണെന്നും മകൻ മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
 മുഈൻ അലിയുടെ വാർത്താസമ്മേളനത്തിൽ പ്രവർത്തകൻ കയർത്തുസംസാരിച്ചതോടെ ബഹളമായി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ഷെമീറിനെ അന്ധമായി വിശ്വസിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കുകാരണമെന്ന് മുഈൻ അലി കുറ്റപ്പെടുത്തി.കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവക്കുന്നതായിരുന്നു മുഈൻ അലിയുടെ പരമാർശങ്ങൾ. ലീഗ് നേതൃത്വം സമീപകാലത്ത് നേരിടുന്ന ഗുരുതരമായ ആരോപണമാണ് പാണക്കാട് കുടുംബത്തിൽ നിന്നുമുണ്ടായത്.


 

Latest News