ഹരിയാനയില്‍ വീണ്ടുമൊരു നാടന്‍പാട്ട് കലകാരി കൊല്ലപ്പെട്ടു

റോത്തക്- ഹരിയാനയില്‍ നാടന്‍പാട്ട് കലാകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തി.  റോത്തക് ജില്ലയിലെ ബനിയാനി ഗ്രാമത്തിലാണ് മമത ശര്‍മയെന്ന നാടന്‍പാട്ട് കലാകാരിയുടെ മൃതദേഹാം കണ്ടെത്തിയത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ ജന്മസ്ഥലം കൂടിയാണ് ബനിയാനി.
ഏതാനും ദിവസമായി കാണാതായിരുന്ന മമതാ ശര്‍മയുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗ്രാമവാസികള്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ അടുത്ത ജില്ലയായ സോനിപത്തിലെ ഗോഹാനിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് സഹായിയായ മോഹിത് കുമാറിനൊപ്പം പുറപ്പെട്ടതായിരുന്നു അവര്‍. മമത മറ്റു ചിലരോടൊപ്പം കാറില്‍ കയറി പോയതായി പത്തരയോടെ  മോഹിത് കുമാര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് അവരെ കണ്ടിട്ടില്ല. മമതയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വീട്ടുകാര്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും വീട്ടുകാര്‍ പറയുന്നു. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ കൃഷിയിടത്തില്‍ വലിച്ചെറിയുകയായിരുന്നെന്നാണ് പോലീസ് നിഗമനം.
കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തതായും മമതയ്‌ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കാര്‍ ആരാണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൂന്നു മാസം മുമ്പ് ഹരിയാനയിലെ നാടന്‍പാട്ടു കലാകാരി ഹര്‍ഷിത ദഹിയ സോണിപ്പുരില്‍ വെടിയേറ്റു മരിച്ചിരുന്നു.
 

Latest News