ന്യൂദൽഹി- പെഗാസസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സത്യമാണെങ്കിൽ ഏറെ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. പെഗാസസ് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റീസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റീസ് സൂര്യകാന്തായിരുന്നു ബെഞ്ചിലെ മറ്റൊരു അംഗം. കേസ് അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. സത്യങ്ങളെല്ലാം പുറത്തുവരണമെന്നും ആരുടെയെല്ലാം പേരുകളാണ് പെഗാസസിൽ ഉള്ളതെന്ന് അറിയില്ലെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു. പെഗാസസ് ആരോപണത്തിൽ കേന്ദ്രത്തിൽനിന്ന് വിശദീകരണം തേടണമെന്ന് രണ്ടു ദിവസം മുമ്പ് എഡിറ്റേഴ്‌സ് ഗിൾഡ് സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശി കുമാർ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
2019ൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നപ്പോൾ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നൽകിയില്ലെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അന്നുതന്നെ ഐടി ആക്ട് പ്രകാരം കേസ് നൽകാമായിരുന്നിട്ടും എന്തു കൊണ്ട് അങ്ങനെയൊരു നടപടി ഉണ്ടായില്ലെന്നും കോടതി ചോദിച്ചു. 2019 ൽ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വാട്സ്ആപ്പ് കാലിഫോർണിയയിലെ കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോൾ മാത്രമാണ് ഫോൺ ചോർത്തപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നതെന്നും മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ എന്നിവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.