Sorry, you need to enable JavaScript to visit this website.

ഇരുനൂറിലേറെ  സ്ത്രീകളുമായി സെക്‌സ്, സമ്മതമില്ലാതെ  നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ 23 വയസുള്ള യുവാവ് അറസ്റ്റില്‍ 

കടപ്പ, ആന്ധ്രപ്രദേശ്- 200 സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 23 കാരന്‍ പിടിയില്‍. ലൈംഗികബന്ധത്തിന് ശേഷം നഗ്‌നചിത്രങ്ങളും വീഡിയോയും പകര്‍ത്തി അതുപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടുന്നത് പതിവാക്കിയ ആന്ധ്രപ്രദേശിലെ കടപ്പ ടൗണ്‍ സ്വദേശി സി.പ്രസന്ന കുമാറാണ് പോലീസിന്റെ പിടിയിലായത്. പ്രശാന്ത് റെഡ്ഡി, രാജ് റെഡ്ഡി, ടോണി തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഇയാള്‍ സ്ത്രീകളെയും യുവതികളെയും സമീപിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടും പിന്നീട് ഇവരുമായി സൗഹൃദത്തിലാകും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളുടെ നഗ്‌നവീഡിയോയും ചിത്രങ്ങളും അവര്‍ അറിയാതെ ഫോണില്‍ പകര്‍ത്തും. പിന്നീട് ഇതുപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയാണ് യുവാവ് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. പണവും സ്വര്‍ണവും നല്‍കിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിക്ക് മുന്നില്‍ പല സ്ത്രീകളും കുടുങ്ങി. ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീകളില്‍ നൂറോളം പേര്‍ വിവാഹിതരാണ്. കുടുംബബന്ധം തകരുമെന്ന ഭീതിയില്‍ ഇവര്‍ തങ്ങളുടെ കൈയിലുള്ള പണവും സ്വര്‍ണവും പ്രസന്നകുമാറിന് നല്‍കിയിട്ടുണ്ട്. ഇരകളായ സ്ത്രീകളൊന്നും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ ആണ് പ്രസന്നകുമാറിന്റെ തനിനിറം  പുറത്താകുന്നത്. ഒരു ചീറ്റിങ് കേസുമായി ബന്ധപ്പെട്ട് പ്രസന്നകുമാറിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഈ ചോദ്യം ചെയ്യലിനിടെയാണ് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആള്‍ കൂടിയാണ് പ്രസന്നകുമാര്‍ എന്ന് പൊലീസിന് വ്യക്തമായത്.
 

Latest News