Sorry, you need to enable JavaScript to visit this website.

മേധാ പട്കര്‍ അറസ്റ്റില്‍

ഭോപാല്‍- അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയെന്നാരോപിച്ച പോലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെയാണ് സമരം നടത്തിയതെന്നും സ്ഥലം ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ സമയം നല്‍കി നോട്ടീസ് നല്‍കിയിരുന്നെന്നും അതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
സമരക്കാര്‍ സ്ഥലം ഒഴിഞ്ഞുപോകാതെ മേധാ പട്കറിനു കീഴില്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് 360 ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഒരു ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ മേധാ പട്കര്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ്‌വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും മറ്റുള്ളവരെ ഐ.ടി.ഐ കാസ്രവാഡിലും ഗേള്‍സ് ഹോസ്റ്റലിലും താമസിപ്പിച്ചതായും പോലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ വിട്ടയക്കുമെന്നും എസ്.പി അറിയിച്ചു.തുണി മില്ല് പുതിയൊരു ബിസിനസ് ഗ്രൂപ്പിന് വിറ്റതായും അടച്ചുപൂട്ടുന്നതിനുമുമ്പ് അവിടെ ജോലി ചെയ്തവരെ പുനര്‍ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലുമാണ് സമരം നടത്തുന്നതെന്നുമാണ് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞത്. തൊഴിലില്‍ പ്രവേശിക്കണമെന്നുള്ളതുകൊണ്ടുതന്നെ തൊഴിലാളികളാരും വി.ആര്‍.എസ് എടുത്തില്ലെന്നും ദുബെ അറിയിച്ചു.
 

Latest News