കമിതാക്കള്‍ക്ക് മരണശേഷം വിവാഹം, ശ്മശാനത്തില്‍  ചടങ്ങ് നടത്തിയത് വിവാഹത്തെ എതിര്‍ത്ത ബന്ധുക്കള്‍

ജല്‍ഗാവ്-  ജീവിച്ചിരിക്കുമ്പോള്‍ പ്രണയം അംഗീകരിക്കാന്‍ തയ്യാറാകാതെ വിവാഹം സമ്മാതിക്കാതിരുന്ന ബന്ധുക്കള്‍ തന്നെ ശ്മശാനത്തില്‍ വിവാഹചടങ്ങുകള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് കമിതാക്കളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ലാഡ് ഗ്രാമത്തിലെ മുകേഷ് സോനവാനെ (22), നേഹ താക്കറെ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരേ കുടുംബത്തില്‍ നിന്ന് തന്നെയുള്ളവരായതിനാല്‍ കുടുംബങ്ങള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്. മുകേഷ് പെണ്‍കുട്ടിയുടെ കുടുംബത്തോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നിരുന്നാലും, നേഹയുടെ കുടുംബം വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഇരുവരുടെയും മൃതദേഹം സംസ്‌ക്കരിക്കാനായി ഒരേ ശ്മശാനത്തിലേക്കാണ് കൊണ്ടുവന്നത്. അവിടെവെച്ചാണ് രണ്ടുപേരുടെയും ബന്ധുക്കള്‍ കൂടിയാലോചിച്ച് പ്രതീകാത്മകമായി വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. വിവാഹ ചടങ്ങുകള്‍ നടത്തിയ ശേഷമായിരുന്നു രണ്ടുപേരുടെയും ശവസംസ്‌കാരം.

Latest News