ന്യൂദൽഹി- വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി പതിനെട്ടിനും മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 27നും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മാർച്ച് മൂന്നിന് നടക്കും. മേഘാലയ സർക്കാരിന്റെ കാലാവധി മാർച്ച് ആറിനും നാഗാലാൻഡിലേത് മാർച്ച് 13നും ത്രിപുരയിലേത് മാർച്ച് 14നുമാണ് അവസാനിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 നിയമസഭാ സീറ്റുകൾ വീതമാണുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29 സീറ്റുകൾ നേടിയ കോൺഗ്രസാണ് മേഘാലയയിൽ ഭരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്ന് എന്ന നിലയിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ്. ദീർഘകാലമായി സിപിഎം ഭരിക്കുന്ന ത്രിപുരയിൽ ഇത്തവണ നേട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപിയും കോൺഗ്രസും. നാഗാ പീപ്പിൾസ് ഫ്രണ്ട് ആണ് നാഗാലാൻഡ് സർക്കാരിന് നേതൃത്വം നൽകുന്നത്. ഇവിടെ ബിജെപിക്ക് നാലു സീറ്റാണുള്ളത്.
ഈ സംസ്ഥാനങ്ങളെ കൂടാതെ കർണാടക, മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം നടക്കാനിരിക്കുകയാണ്.