കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞു, പഞ്ചാബില്‍ അദാനി പാര്‍ക്ക് പൂട്ടി

ന്യൂദല്‍ഹി- മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങളുടെ പിന്‍ബലത്തില്‍ കൃഷി മേഖലയിലേക്ക് കടന്നുകയറാന്‍ ഒരുങ്ങുന്ന അദാനി ഗ്രൂപ്പിന് പഞ്ചാബില്‍ തിരിച്ചടി. കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബിലെ ഖിലാ റായ്പ്പുരിലെ അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്ക് അടച്ചുപൂട്ടി. 2020 ഓഗസ്റ്റ് ്മുതല്‍ കര്‍ഷകര്‍ പാര്‍ക്ക് ഉപരോധിക്കുന്നു. പാര്‍ലമെന്റില്‍ ഏകപക്ഷീയമായി കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പലയിടത്തും അദാനി ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് പാര്‍ക്ക് ആരംഭിച്ചിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങളും പാര്‍ക്കിലൊരുക്കി. എന്നാല്‍, കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതോടെ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായി. എപിഎംസി വിപണികള്‍ ഇല്ലാതായാല്‍ കര്‍ഷകര്‍ക്ക് ആശ്രയിക്കേണ്ടി വരിക കുത്തകകളെയാണ്. ഇത് തിരിച്ചറിഞ്ഞാണ് കര്‍ഷക സംഘടനകള്‍ ഉപരോധസമരം തുടങ്ങിയത്. ഉത്തേരേന്ത്യയില്‍ ബിജെപി നേതാക്കളും കര്‍ഷകരുടെ രോഷത്തിനും പ്രതിഷേധത്തിനും ഇരയാകുകയാണ്. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിജെപി നേതാക്കള്‍ കരിങ്കൊടി പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും ഇരയാകുന്നത്. പല പരിപാടികളും ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വന്നു. കര്‍ഷകരെ പ്രകോപിപ്പിക്കാന്‍ ബിജെപി പല തന്ത്രങ്ങളും മെനയും.അത് തിരിച്ചറിഞ്ഞാവണം പ്രതിഷേധങ്ങളെന്ന് കിസാന്‍ മോര്‍ച്ച പറഞ്ഞു. 
 

Latest News