Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.എം. ജോയി വീണ്ടും സി.പി.ഐയിലേക്ക്; പാർട്ടി വയനാട് ഘടകത്തിൽ അസ്വാരസ്യം 

ജോയി

കൽപറ്റ- കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം. ജോയി വീണ്ടും സി.പി.ഐയിൽ ചേരുന്നതുമായി ബന്ധപ്പെട്ടു പാർട്ടി വയനാട് ഘടകത്തിൽ അസ്വാരസ്യം നുരയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ വ്യാപകമായി സി.പി.ഐ സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച ജോയിക്കു വീണ്ടും പരവതാനി വിരിക്കുന്നതു അനുചിതമാണെന്ന അഭിപ്രായത്തിലാണ് 23 അംഗ പാർട്ടി ജില്ലാ കൗൺസിലിലെ ഭൂരിപക്ഷവും. 


ബത്തേരി ചീരാൽ സ്വദേശിയാണ് ജോയി. കോൺഗ്രസിലൂടെ പൊതുരംഗത്തു സജീവമായ ഇദ്ദേഹം നെൻമേനി പഞ്ചായത്ത് പ്രസിഡന്റ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വയനാട് ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018 ഡിസംബറിൽ ജനാതാദൾ-എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ജോയി സി.പി.ഐയിൽ എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പെരുമ്പറ മുഴങ്ങുന്നതിനിടെ 2018 ഡിസംബർ 23 നു ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച കൺവെൻഷനിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ജോയിക്കും അദ്ദേഹത്തിനൊപ്പം ജനതാദൾ-എസ് വിട്ടവർക്കും സി.പി.ഐ സ്വീകരണം നൽകിയത്. പാർട്ടി നെൻമേനി ബ്രാഞ്ചിലായിരുന്നു ജോയിക്കു മെംബർഷിപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി പ്രവർത്തനം മന്ദഗതിയിലാക്കിയ ജോയി കാർഷിക പുരോഗമന സമിതി എന്ന കർഷക കൂട്ടായ്മയുമായി മുന്നോട്ടു പോകുകയാണുണ്ടായത്. 2019 നു ശേഷം അദ്ദേഹം സി.പി.ഐ മെംബർഷിപ്പും പുതുക്കിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിച്ച പല തദ്ദേശ സ്ഥാപന മണ്ഡലങ്ങളിലും കാർഷിക പുരോഗമന സമിതി സ്ഥാനാർഥികളെ നിർത്തി. ഇത് ജില്ലാ പഞ്ചായത്തിലെ പുൽപള്ളി ഡിവിഷനിലടക്കം സി.പി.ഐ സ്ഥാനാർഥികളുടെ പരാജയത്തിനു കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ നിലപാട് കാർഷിക പുരോഗമന സമിതിക്കു നേതൃത്വം നൽകുന്ന ജോയിയോട് സി.പി.ഐ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിനു കാരണമായി. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തിയതി നിശ്ചയിച്ചതിനു പിന്നാലെ എൽ.ജെ.ഡിയിൽ ചേരുന്നതിനു ജോയി നീക്കം നടത്തിയിരുന്നു. എൽ.ജെ.ഡി ടിക്കറ്റിൽ കൽപറ്റ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകാനുള്ള താൽപര്യമായിരുന്നു ഇതിനു പിന്നിൽ. കൽപറ്റയിൽ ഇടതു സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു വ്യക്തമായതോടെ എൽ.ജെ.ഡിയിൽ ചേരാനുള്ള നീക്കം ജോയി ഉപേക്ഷിച്ചു. കാർഷിക പുരോഗമന സമിതിയിൽ പ്രശ്‌നങ്ങൾ തലപൊക്കിയതും ജോയിയുടെ എൽ.ജെ.ഡി പ്രവേശത്തിനു കടമ്പയായി. 


സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയംഗം പി.പി. സുനീർ, സംസ്ഥാന സമിതിയംഗവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ പി.കെ. മൂർത്തി, പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ. ബാബു എന്നിവരാണ് ജോയിയെ വീണ്ടും സി.പി.ഐയിലെത്തിക്കാൻ പ്രത്യേക താത്പര്യമെടുക്കുന്നതെന്നാണ് വിവരം. കാനം രാജേന്ദ്രന്റെ ആശിർവാദത്തോടെയാണിതെന്നും സൂചനയുണ്ട്. 
ജോയിയെ നേരിട്ടു പാർട്ടി ജില്ലാ കൗൺസിൽ അംഗമാക്കാനാണ് സുനീറിന്റെയും മറ്റും പദ്ധതി. ജില്ലാ കൗൺസിലിൽ നിലവിൽ ഒരൊഴിവുണ്ട്. അടുത്തിടെ ചേർന്ന ജില്ലാ നേതൃയോഗത്തിൽ സുനീറാണ് ജോയിയെ പാർട്ടിയിൽ തിരികെയെത്തിക്കുന്ന വിഷയം അവതരിപ്പിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാൻലിൻ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. അമ്പി ചിറയിൽ തുടങ്ങിയവരും ജില്ലാ കൗൺസിൽ അംഗങ്ങളിൽ ചിലരും ജോയിയെ നേരിട്ടു ജില്ലാ കൗൺസിലിലേക്കു കൊണ്ടുവരുന്നതിൽ എതിർപ്പുള്ളവരുടെ നിരയിലുണ്ട്. 
പുൽപള്ളി, മാനന്തവാടി, പനമരം, കൽപറ്റ, വൈത്തരി, ബത്തേരി എന്നിങ്ങനെ ആറ് മണ്ഡലം കമ്മിറ്റികളാണ് സി.പി.ഐയ്ക്കു ജില്ലയിൽ. ജോയിയുടെ രണ്ടാം വരവിലുള്ള എതിർപ്പ് ബത്തേരി മണ്ഡലം കമ്മിറ്റിയിൽ മറനീക്കിയിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിലും എതിർപ്പ് ചിറപൊട്ടുകയാണ്.

Latest News