Sorry, you need to enable JavaScript to visit this website.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേല്‍ പിടിവീഴുന്നു

തിരുവനന്തപുരം- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന ബോണസും ഉത്സവബത്തയും ഇത്തവണ ഉണ്ടാവില്ലെന്ന് സൂചന.  ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവ് കാലങ്ങളായി നിലവിലുണ്ട്. ഇതനുസരിച്ച് ഈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിപണിയിലേക്ക് കൂടുതല്‍ പണമെത്തുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുകയും ചെയ്യും. എന്നാല്‍ ഇത്തവണ തിരുവോണം ഓഗസ്റ്റ് 21 നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂവെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നത്.

കോവിഡ് കാലത്ത് സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

കഴിഞ്ഞതവണ ഓണം അഡ്വാന്‍സായി 15,000 രൂപവരെ നല്‍കിയിരുന്നു.  കഴിഞ്ഞ തവണ രണ്ടുമാസത്തെ ശമ്പളവും ബോണസും ഉത്സവ ബത്തയുമൊക്കെയായി 6000 കോടിയോളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രം വിനിയോഗിച്ചത്. ഇത്തവണ അത്രയും വലിയൊരു ഭാരം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഓഗസ്റ്റിലെ ശമ്പളം നേരത്തെ നല്‍കാതെ ബോണസും ഉത്സവബത്തയും നല്‍കിയാല്‍ മതിയെന്ന ആലോചനയുമുണ്ട്.

 

 

Latest News