Sorry, you need to enable JavaScript to visit this website.

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചു; സ്ത്രീയെയും  മൂന്ന്  മക്കളെയും ബന്ധു കൊലപ്പെടുത്തി

ലഖ്‌നൗ-  കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്റെ നാണക്കേടില്‍ യുവാവ് ബന്ധുവായ സ്ത്രീയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതയി കേസ്. ഉത്തര്‍ പ്രദേശിലെ ആഗ്രയ്ക്കു സമീപം കുച്ച സാധുറാം എന്ന സ്ഥലത്താണ് സംഭവം.  കേസില്‍ സന്തോഷ് റാഥോര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രേഖയില്‍ നിന്ന് സന്തോഷ് മുന്‍പ് രണ്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ട് രേഖ ഇയാളോട് ദേഷ്യപ്പെട്ടിരുന്നു, സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മുഖ്യപ്രതിയായ സന്തോഷ് റാഥോറിനു പുറമെ സഹായിയായ വേരു വാല്‍മീകി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ അന്‍ഷുല്‍ റാഥോര്‍ ഒളിവിലാണ്.
ജൂലൈ 21ന് രേഖയുടെ വീട്ടിലെത്തി സന്തോഷ് യുവതിയെയും കുട്ടികളെയും ചായയില്‍ രാസവസ്തു കലര്‍ത്തി ബോധം കെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് ഇവരെ കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കത്തിയും കത്രികയും ഉപയോഗിച്ചായിരുന്നു കൊലപാതകമെന്ന് ആഗ്ര റേഞ്ച് ഐജി നവീന്‍ അറോറ പറഞ്ഞു. കൊലയ്ക്കു ശേഷം സംഘം വീട് കൊള്ളയടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. രണ്ട് വര്‍ഷം മുന്‍പാണ് കടം വാങ്ങിയതെന്നും പിന്നീട് അത് തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടയില്‍ പോലീസിനോടു സമ്മതിച്ചു. പണം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ട് രേഖ പരസ്യമായി തന്നെ അപമാനിക്കാറുണ്ടായിരുന്നുവെന്നും പ്രതി അറിയിച്ചു. ഇതേത്തുടര്‍ന്ന് യുവതിയെയും മക്കളെയും വകവരുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രേഖയ്ക്ക് മറ്റെവിടെ നിന്നോ നാലു ലക്ഷം രൂപയോളം ലഭിച്ചിട്ടുണ്ടെന്നും ഈ പണം കൈക്കലാക്കുക എന്ന ലക്ഷ്യവും കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ തുമ്പുണ്ടാക്കിയ അന്വഷണസംഘത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 25,000 രൂപ പ്രതിഫലവും നല്‍കിയിട്ടുണ്ട്.

Latest News