കൊച്ചി- ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് തുടർ പോലീസ് സംരക്ഷണം നൽകണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂർ, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ ട്വന്റി-ട്വന്റി നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഹരജികളിൽ മുമ്പ് അനുവദിച്ച ഇടക്കാല ഉത്തരവുകൾ തുടരാനാവില്ലെന്നു വ്യക്തമാക്കി. പഞ്ചായത്തുകളിലെ പ്രതിപക്ഷ അംഗങ്ങളും സംഘടനകളും തങ്ങളെ പ്രവർത്തിക്കാനനുവദിക്കുന്നില്ലെന്നും പോലീസ് സംരക്ഷണം നൽകണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. എന്നാൽ ജനാധിപത്യപരമായ പ്രതിഷേധങ്ങളാണ് പഞ്ചായത്തിൽ നടത്തിയിട്ടുള്ളതെന്നും ഇതു തടയാൻ പഞ്ചായത്ത് അധികാരികൾക്ക് അവകാശമില്ലെന്നും കേസിലെ എതിർകക്ഷികൾ കോടതിയിൽ അറിയിച്ചു. പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും അവ നിയമപരമായി തുടരാമെന്നും കോടതി വ്യക്തമാക്കി.
പഞ്ചായത്തുകാർക്ക് തുടർ സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പഞ്ചായത്തിന്റെ യോഗങ്ങളുടെ തിയതികൾ എഴുതി അപേക്ഷ നൽകാമെന്നും അങ്ങനെ പരാതി ലഭിക്കുകയാണെങ്കിൽ പോലീസ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
പഞ്ചായത്ത് പ്രസിഡന്റ് / പഞ്ചായത്ത് മെമ്പർന്മാർക്ക് പോലീസ് സംരക്ഷണം, പഞ്ചായത്ത് കമ്മിറ്റികൾ യോഗം ചേരാൻ പോലീസ് സംരക്ഷണം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികൾ, പ്ലാനിംഗ് കമ്മിറ്റികൾ, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവക്കും ഗ്രാമസഭ യോഗങ്ങൾ ചേരാനും തുടർ പോലീസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്മാർ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവുകൾ നേടിയിരുന്നത്. തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂർണമാക്കണമെന്നും എന്നും പഞ്ചായത്ത് പ്രസിഡന്റ്ന്മാർ ആവശ്യപ്പെട്ടു. എന്നാൽ പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വർഷമാണെന്നും പഞ്ചായത്തുകൾക്ക് ഭരണകാലാവധി മുഴുവൻ സംരക്ഷണം നൽകാൻ വേണ്ട യാതൊരു വിധ നിയമ പ്രശ്നങ്ങളും പഞ്ചായത്തുകളിൽ ഇല്ലെന്നും കേസിലെ എതിർകക്ഷികൾ ആയ പ്രതിപക്ഷാഗംങ്ങൾ വാദിച്ചു.