കോവിഡ് പ്രതിരോധശേഷി നേടിയവര്‍ ഏറ്റവും കുറവ് കേരളത്തില്‍; കൂടുതല്‍ മധ്യപ്രദേശില്‍ 

ന്യൂദല്‍ഹി- 11 സംസ്ഥാനങ്ങളില്‍ ചുരുങ്ങിയത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേരുടെ ശരീരത്തിലും കോവിഡ് പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡി ഉള്ളതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) നടത്തി സിറോ സര്‍വെ. മധ്യപ്രദേശാണ് ഏറ്റവും മുന്നില്‍. ഇവിടെ 79 ശതമാനം പേരുടെ ശരീരത്തിലും കോവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡി ഉണ്ട്. കേരളത്തിലാണ് ഏറ്റവും കുറവ്. സംസ്ഥാനത്ത് 44.4 ശതമാനം പേര്‍ മാത്രമെ പ്രതിരോധ ശേഷി നേടിയിട്ടുള്ളൂവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 14 മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവിലാണ് ഐസിഎംആര്‍ ദേശീയ തലത്തില്‍ 70 ജില്ലകളിലായി നടത്തിയ നാലാം ഘട്ട സിറോ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. മഹാരാഷ്ട്രയില്‍ 58 ശതമാനവും അസമില്‍ 50.3 ശതമാനവുമാണിത്. 

രാജസ്ഥാന്‍ (76.2), ബിഹാര്‍ (75.9), ഗുജറാത്ത് (75.3), ഛത്തീസ്ഗഢ് (74.6), ഉത്തരാഖണ്ഡ് (73.1), ഉത്തര്‍ പ്രദേശ് (71), ആന്ധ്ര പ്രദേശ് (70.2) എന്നീ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിനു മുകളില്‍ ആളുകളിലും ആന്റിബോഡി ഉണ്ട്. കര്‍ണാടകയില്‍ ഇത് 69.8 ശതമാനവും തമിഴ്‌നാട്ടില്‍ 69.2 ശതമാനവും ഒഡീഷയില്‍ 68.1 ശതമാനവുമാണ്.

ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഐസിഎംആറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്വന്തം നിലയില്‍ സിറോപ്രിവാലന്‍സ് പഠനങ്ങള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
 

Latest News