പാക്കിസ്ഥാനില്‍ പോകാനും സബ്‌സിഡി; കൂടുതല്‍ തീര്‍ഥയാത്രകള്‍ വിവാദത്തിലേക്ക്

ന്യൂദല്‍ഹി- ഹജ് യാത്രക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഭരണഘടനാ വിരുദ്ധമായി നല്‍കുന്ന മറ്റു സബ്‌സിഡികളും വിവാദത്തിലേക്ക്. ചൈനയിലെ മാനസരോവര്‍ യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും വന്‍ സഹായമാണ് നല്‍കുന്നത്.
പല സംസ്ഥാനങ്ങളും തീര്‍ഥയാത്രകള്‍ക്ക് വന്‍തോതില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. മുഖ്യമന്ത്രി തീര്‍ഥയാത്ര യോജന പ്രകാരമുള്ള സൗകര്യം ഓരോ വര്‍ഷവും 77,000 തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് ദല്‍ഹി സര്‍ക്കാര്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്.
മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സഹായികള്‍ക്കും വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. പാക്കിസ്ഥാനിലേക്കുള്ള തീര്‍ഥയാത്രക്ക് സബ്‌സഡി നല്‍കുന്ന ഏക സംസ്ഥാനമാണ് മധ്യപ്രദേശ്. പാക്കിസ്ഥാനിലുള്ള നന്‍കാന സാഹെബ് കുടീരത്തിലേക്കും ഹിംഗ്ലജ് മാതാ ക്ഷേത്രത്തിലേക്കും പോകാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ചൈനയിലുള്ള കൈലാസ് മാനസരോവറിലേക്കും കംബോഡിയയിലുള്ള അങ്കോര്‍ വാറ്റിലേക്കും ശ്രീലങ്കയിലെ സീതാ മന്ദിറിലേക്കും അശോക് വാതികയിലേക്കും പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നു.
മധ്യപ്രദേശിനു പുറമെ, ദല്‍ഹി, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും മാനസരോവര്‍ യാത്രക്കുവരുന്ന ചെലവിന്റെ ഒരു വിഹിതം വഹിക്കുന്നു.
ഇങ്ങനെ നല്‍കുന്ന എല്ലാ സബ്‌സിഡി പദ്ധതികളും ഭരണഘടനയുടെ 27 ാം വകുപ്പിനു വിരുദ്ധമാണ്. നികുതിപ്പണം ഏതെങ്കിലും മതത്തിന്റെ പ്രോത്സാഹനത്തിന് ഉപയോഗിക്കരുതെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
പത്ത് വര്‍ഷം കൊണ്ട് ഹജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് 2012-ല്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയത്.
ചൈനീസ് സര്‍ക്കാരുമായി ഉണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് മാനസരോവര്‍ യാത്ര സംഘടിപ്പിക്കുന്നത്. ഓരോ തീര്‍ഥാടകന്റേയും യാത്രക്കും താമസത്തിനും കേന്ദ്ര സര്‍ക്കാര്‍ ആറായിരം രൂപ വീതമാണ് ചെലവഴിക്കുന്നത്. ഇതിനു പുറമെ, കേന്ദ്രസര്‍ക്കാര്‍ തന്നെ സംഘടിപ്പിക്കുന്ന യാത്രയായതിനാല്‍ സുരക്ഷക്കും ആരോഗ്യ സേവനങ്ങള്‍ക്കുമായും വന്‍ തുക ചെലവഴിക്കുന്നു.
ഹിന്ദു മഹാ കുംഭമേളക്കാണ് സര്‍ക്കാരുകള്‍ ഏറ്റവും വലിയ തുക ചെലവഴിക്കുന്നത്. 2016 ല്‍ കുംഭമേളക്ക് കേന്ദ്ര സര്‍ക്കാരിന്റെ വന്‍ പ്രോത്സാഹനമാണ് ലഭിച്ചത്. ഉജ്ജയിനിലെ മഹാകുംഭമേളക്ക്  സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച കോടികള്‍ക്കു പുറമെ, 100 കോടി രൂപയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അനുവദിച്ചത്.
അടുത്ത വര്‍ഷം നടത്താനിരിക്കുന്ന അര്‍ധകുംഭ മേളയുടെ ഒരുക്കങ്ങള്‍ക്ക് 2500 കോടി രൂപ ചെലവഴിക്കുമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്.
 

Latest News