അബഹ - നാട്ടിൽ കുടുങ്ങിയ പ്രവാസി മലയാളികളുടെ തിരിച്ചു വരവിനു ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് പലിശ രഹിത വായ്പ നൽകണമെന്ന് പ്രവാസി സാംസ്‌കാരിക വേദി അസീർ മേഖലാ കമ്മറ്റി മുഖ്യമന്തിയോടും നോർക്കയോടും അഭ്യർഥിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നാട്ടിൽ എത്തിയ പല പ്രവാസികൾക്കും കോവിഡ് പ്രതിസന്ധി മൂലം ഗൾഫിലേക്ക് മടങ്ങി വരാൻ കഴിഞ്ഞിട്ടില്ല. മടങ്ങി പോകാൻ ആഗ്രഹമുണ്ടെകിലും പലർക്കും തിരിച്ചു പോകാൻ വേണ്ടി വരുന്ന കനത്ത സാമ്പത്തിക ചെലവ് മൂലം അതിനു കഴിയാത്ത സാഹചര്യമാണുള്ളത്. ഒരു വർഷത്തിലേറെയായി നാട്ടിൽ കുടുങ്ങി കിടക്കുന്നവർ വരെ ഇതിൽ ഉണ്ട്. നാട്ടിൽ ഒരു വരുമാനവും ഇല്ലാതെയിരിക്കുകയും ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനുള്ള കാല താമസം മൂലവും ഇവരുടെ ജീവിതം വലിയ പ്രതിസന്ധിയിൽ ആണ്.
മടങ്ങി വരവ് വൈകുന്നത് മൂലം ഇവിടുത്തെ ജോലി തന്നെ നഷ്ട്ടപ്പെടുന്ന ഭീഷണിയും ഇവർക്ക് ഉണ്ട്.
ഇത്തരക്കാരെ സഹായിക്കാൻ രണ്ടു വർഷത്തിനുള്ളിൽ തിരിച്ചടക്കാൻ കഴിയുന്ന തരത്തിൽ മിനിമം ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ, നോർകയോ പ്രവാസി ക്ഷേമനിധി വഴിയോ നൽകി സഹായിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ചു .
ലക്ഷകണക്കിന് വരുന്ന ഗൾഫ് മലയാളികൾക്ക് നാട്ടിലും വിദേശത്തും യാതൊരു വരുമാനമോ മറ്റു സഹായങ്ങളോ ലഭിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ ഇല്ല. ഈ വിഷയത്തിൽ ഉടൻ തന്നെ ഒരു നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക നില യുടെ നട്ടെല്ലായ പ്രവാസികൾ തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥ സംസ്ഥാനത്തും സാമൂഹിക സാമ്പത്തിക രംഗത്തു ഭീഷണിയായി മാറുമെന്നും യോഗം വിലയിരുത്തി.
അസീർ മേഖലാ പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ മനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി റാഷിദ് കണ്ണൂർ റിപ്പോർട് അവതരിപ്പിച്ചു. ട്രഷറർ പർവേസ് ചാലിൽ നന്ദി പറഞ്ഞു. യോഗത്തിൽ
അജ്മൽ കണ്ണൂർ, അബ്ദുൽ റഹ്മാൻ വടുതല, മുജീബ് ചടയമംഗലം, സമീർ കോഡൂർ, അബ്ദുൽ റഹിം, ഇഫ്തികാർ എന്നിവർ പങ്കെടുത്തു