Sorry, you need to enable JavaScript to visit this website.

ഭാര്യയെ അനുനയിപ്പിക്കാന്‍ കുട്ടിക്ക് സ്വര്‍ണമാല; മോഷണശ്രമത്തിനിടെ യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍-ടൗണിലെ ജ്വല്ലറിയില്‍ മോഷണത്തിനുശ്രമിച്ച  പ്രതി പിടിയില്‍. പോത്ത്കല്ല് കവളപ്പാറ ഇളമുടിയില്‍ പ്രവീണ്‍ (25) ആണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ ട്രഷറി

 

കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയുടെ പൂട്ടു പൊളിക്കുന്ന ശബ്ദം കേട്ട് ട്രഷറി ഗാര്‍ഡ്
പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നിലമ്പൂര്‍ സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പോലീസെത്തിയാണ്
മോഷ്ടാവിനെ പിടികൂടിയത്. ഏതു പൂട്ടും തകര്‍ക്കാന്‍ പറ്റുന്ന ചുറ്റിക, ഇരുമ്പ് ദണ്ഡ്, ഉളി, മങ്കി തൊപ്പി, മാക്സി ഇവ സൂക്ഷിക്കാന്‍ ഉപയോഗിച്ച സ്‌കൂള്‍ ബാഗ് എന്നിവയും പ്രവീണിന്റെ പക്കല്‍ കണ്ടെത്തി. ഇയാള്‍ക്കു ആലപ്പുഴയില്‍ നിന്നു പ്രണയിച്ച് വിവാഹം കഴിച്ചതില്‍ ഒരു കുട്ടിയുണ്ട്. കുട്ടിക്ക് വേണ്ടി വാങ്ങിയ ഉടുപ്പുകളും ബാഗിലുണ്ടായിരുന്നു. മാസങ്ങളായി പിണങ്ങി പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ കുട്ടിക്ക് സ്വര്‍ണമാലയുമായി ആലപ്പുഴക്ക് പോകാനായിരുന്നു മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നു പ്രതി മൊഴി നല്‍കി. എറണാകുളം ചോറ്റാനിക്കര തിരുവാണിയൂര്‍ ഒരു ഹോട്ടലില്‍ വെയിറ്ററായും തൊടുപുഴ വെങ്ങല്ലൂരില്‍ കാന്‍സര്‍ സെന്ററില്‍ വെല്‍ഡിംഗ്് ജോലിയും ചെയ്തിരുന്നതായി മൊഴി നല്‍കി.
ഈ മാസം 20ന് പട്ടാപ്പകല്‍ മലപ്പുറം കോട്ടപ്പടിയിലെ ഒരു സ്വര്‍ണക്കടയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി കടക്കാരന്റെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് അവിടെ നിന്നു സ്വര്‍ണ മാലയെടുത്ത് ഓടിയതില്‍ കടക്കാരും നാട്ടുകാരും പിന്തുടര്‍ന്നു പിടികൂടിയിരുന്നു. സംഭവത്തില്‍ മാല തിരിച്ചു കിട്ടിയതിനാല്‍ കടക്കാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അന്ന് പോലീസ് വീട്ടുകാരോടൊപ്പം വിട്ടയക്കുകയായിരുന്നു. നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ടി.എസ്് ബിനുവിന്റെ നേതൃത്വത്തില്‍
എസ്.ഐ.മാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐമാരായ മുജീബ്, അന്‍വര്‍, സീനിയര്‍ സി.പി.ഒ സതീഷ്, സിപിഒ രജീഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. പ്രവീണിനെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

 

 

Latest News