പോണ്‍ വീഡിയോ കാണുന്നവര്‍  സൂക്ഷിച്ചോ, ഇവര്‍ നിങ്ങളെ കുടുക്കും

ന്യൂദല്‍ഹി- കോവിഡ്19 പ്രതിസന്ധി തുടരുന്നതിനിടെയിലും തട്ടിപ്പ് സംഘങ്ങളുടെ ഇടപെടല്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന മാസങ്ങളില്‍ നൂറ് കണക്കിന് കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ മുഖേനെയാണ് പല തട്ടിപ്പുകളും ഉണ്ടായത്. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസാണ് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.പ്രതികള്‍ പിടിയിലായത് ദല്‍ഹിയില്‍ നിന്ന്‌പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് കേസെടുക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് വ്യക്തമാക്കിയാണ് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കംബോഡിയയില്‍ നിന്നും നിയന്ത്രിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരാണ് ദല്‍ഹിയില്‍ അറസ്റ്റിലായത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. ചെന്നൈ സ്വദേശിയായ രാംകുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശി ബി ദിനുശന്ത് എന്നിവരാണ് പിടിയിലായത്. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, ഉദംഗമണ്ഡലം എന്നിവങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ദിനുശാന്തിന്റെ സഹോദരന്‍ ബി ചന്ദ്രകാന്ത് ആണ് പ്രതികള്‍ക്ക് സഹായം ചെയ്തു നല്‍കിയത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ദിവസങ്ങളില്‍ നൂറ് കണക്കിനാളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായി. 'ഗൂഗിള്‍ പേ' മുഖേനെയാണ് ഇരയാക്കപ്പെട്ട ആളുകളില്‍ നിന്നും പ്രതികള്‍ പണം തട്ടിയെടുത്തത്. ഒരാളില്‍ നിന്ന് 3000 രൂപയോളമാണ് വാങ്ങിയിരുന്നത്. വിവിധ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയത്. പണം ക്രിപ്‌റ്റോ കറന്‍സിയാക്കി സൂക്ഷിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. കംബോഡിയയിലുള്ള ചന്ദ്രകാന്താണ് ഇതിനായി സഹായം ചെയ്തു നല്‍കിയത്. ഇയാളുടെ സഹായം ലഭിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചു.തട്ടിപ്പ് നടത്തിയത് പോലീസിന്റെ പേരില്‍പോലീസിനെ മറയാക്കിയാണ് പ്രതികള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ബ്രൌസറില്‍ വരുന്ന പോപ്പ് അപ്പ് പരസ്യങ്ങളിലൂടെ അഡ്വെയര്‍ ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് വ്യാജ പോലീസ് നോട്ടീസ് അയച്ചായിരുന്നു തട്ടിപ്പ്. പോണ്‍ വീഡിയോ കാണുകയും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ കമ്പ്യൂട്ടറിലെ എല്ലാ ഫയലുകളും ബ്ലോക്ക് ചെയ്യുമെന്ന് ഇരയെ അറിയിക്കും. ഇതിനൊപ്പം നിയമവിരുദ്ധമായ പ്രവര്‍ത്തി ഉണ്ടായെന്നും നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കും. കേസ് നടപടികളിലേക്ക് പോകാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഇതോടെ സത്യമറിയാതെ ഭീഷണി ഭയന്ന് ആളുകള്‍ പണം നല്‍കുകയുമായിരുന്നു.പ്രതികള്‍ പിടിയിലായത് മാസങ്ങളോളം പ്രതികള്‍ തട്ടിപ്പ് നടത്തിയെങ്കിലും വിവരം പുറത്തു പറയന്‍ ആരും തയ്യാറായില്ല.  മാനഹാനി ഭയന്നാണ് പലരും വിട്ടുനിന്നത്. ഇതിനിടെ തട്ടിപ്പ് സംഘത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടായ ഒരു പിഴവാണ് ഇവര്‍ക്ക് വിനയായത്. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാത്തവര്‍ക്ക് സംഘം നോട്ടീസ് അയച്ചു. സാധാരണ സെര്‍ച്ചുകള്‍ നടത്തിയവര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചതോടെ ഇവര്‍ സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചു. ഇതോടെ കൂടുതല്‍ പേര്‍ രംഗത്ത് എത്തുകയും വിഷയം ചര്‍ച്ചയാകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച മനസിലാക്കിയ പോലീസ് രഹസ്യമായി അന്വേഷണം നടത്തിയതോടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
 

Latest News