റിയാദ് - വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ചകൾ നടത്തിയ നാലംഗ സംഘത്തെ റിയാദിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 20 മുതൽ 30 വരെ വയസ് പ്രായമുള്ള നാലു സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണവും വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കുകയാണ് സംഘം ചെയ്തിരുന്നത്. തലസ്ഥാന നഗരിയിലെ ഒരു ഡിസ്ട്രിക്ടിൽ നാലു കവർച്ചകൾ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കവർന്ന് കൈക്കലാക്കിയ 281 ടാബ്ലറ്റുകളും മൊബൈൽ ഫോണുകളും വിലപിടിച്ച വാച്ചുകളും പ്രതികളുടെ പക്കൽ നിന്ന് വീണ്ടെടുത്തു. 90,000 റിയാൽ വിലവരുന്ന വസ്തുക്കളാണ് പ്രതികളിൽ നിന്ന് വീണ്ടെടുത്തത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.