ജിസാൻ- മലവെള്ളവും മഴവെള്ളവും തിരിച്ചുവിടുന്ന ഓവുചാലിൽ കുടുങ്ങിയ കാർ 16 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെ ജിസാൻ നഗരസഭ പുറത്തെടുത്തു. പ്രളയത്തിൽ പെട്ട് ഒലിച്ചുവന്ന കാർ ജിസാൻ രിജ്‌ലാ ഡിസ്ട്രിക്ടിലെ ഓവുപാലത്തിനു താഴെയാണ് കുടുങ്ങിയത്. ഓവുപാലത്തിലെ തടസ്സം മൂലം വെള്ളം റോഡിലേക്ക് കയറിയത് ശ്രദ്ധയിൽ പെട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പാലത്തിനു താഴെ കുടുങ്ങിയ നിലയിൽ പിക്കപ്പ് കണ്ടെത്തിയത്.
ഇതിനു മുമ്പൊരിക്കലും ഈ ഓവുപാലത്തിൽ ഒതുങ്ങാതെ വെള്ളം റോഡിലേക്ക് കയറിയിരുന്നില്ല. ഓവുപാലത്തിൽ നിന്ന് റോഡിലേക്ക് ഉയർന്നുപൊങ്ങിയ വെള്ളം പ്രദേശത്തെ സ്‌കൂളുകളിലും വീടുകളിലും കയറി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ ജീവനക്കാർക്ക് ശക്തമായ മലവെള്ളപ്പാച്ചിലിനിടെ 16 മണിക്കൂർ നീണ്ട കഠിന ശ്രമങ്ങളിലൂടെയാണ് ഓവുപാലത്തിൽ കുടുങ്ങിയ കാർ പുറത്തെടുക്കാനായത്.