ഭിക്ഷാടനത്തിന് കാരണം ദാരിദ്ര്യം, നിരോധിക്കാനാവില്ല- സുപ്രീം കോടതി

ന്യൂദല്‍ഹി- ദാരിദ്ര്യമുള്ളിടത്തോളം ഭിക്ഷാടനവുമുണ്ടാകുമെന്നും അത്  നിരോധിക്കാന്‍ ഉത്തരവിടില്ലെന്നും സുപ്രീം കോടതി.  വരേണ്യവര്‍ഗമാണ് ഭിക്ഷാടനത്തിനെതിരെ രംഗത്തുവരുന്നത്. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും കോടതി നിരീക്ഷിച്ചു.

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

 

Latest News