തുറൈഫ് - ബിസിനസ് പുരുഷന്മാർക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണെന്ന ചിന്ത അസ്ഥാനത്താക്കി ഈ മേഖലയിലേക്ക് സധൈര്യം കടന്നുചെന്നിരിക്കുകയാണ് സൗദി വംശജയും തുറൈഫ് നിവാസിയുമായ സമാഹിർ മുഹമ്മദ് റുവൈലി.
സൗദി അറേബ്യയിൽ സ്ത്രീ ശാക്തീകരണ പദ്ധതികൾ എത്രത്തോളം വിജയം കണ്ടെന്നതിന്റെ ഉത്തമ ഉദാഹരണവുമാണ് ഇവർ. ഉത്തര അതിർത്തി പ്രവിശ്യയിൽ തുറൈഫ് നഗരത്തിൽ സ്ത്രീകൾ മുന്നോട്ടുവന്ന് പദ്ധതികൾ നടത്തുക എന്നത് ഒരുകാലത്ത് അസാധ്യവും അചിന്തനീയവുമായിരുന്നു. യാഥാസ്ഥിതിക മനഃസ്ഥിതിയാണ് ഇതിന് കാരണം. എന്നാൽ സമാഹിർ ആദ്യമായി തവണ വ്യവസ്ഥയിലും അല്ലാതെയും കാറുകൾ വിൽപ്പന നടത്തുന്ന കേന്ദ്രം നടത്തിയാണ് ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്.
പ്രതിസന്ധികൾ ഒട്ടേറെ തരണം ചെയ്ത് ഇത് വിജയിച്ചു. ആദ്യത്തെ അഞ്ച് മാസം ഏറെ പ്രയാസപ്പെട്ടെങ്കിലും പിന്നീട് വിജയത്തിന്റെ നാളുകളായിരുന്നു. പിന്നീട് സ്റ്റീൽ റീബാർ ചെയ്ത് വിൽക്കുന്ന മേഖലയിൽ കൂടി സമാഹിർ തന്റെ ബിസിനസ് വ്യാപിപ്പിക്കുകയായിരുന്നു. ആത്മ വിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് ഈ മേഖലയിലും അവർക്ക് വിജയിക്കാനായി. ഈ ബിസിനസുകൾ നിലനിർത്തി കൊണ്ടുതന്നെ ബിൽഡിംഗ് കോൺട്രാക്ട് രംഗത്തേക്ക് കൂടി ഇവർ കടന്നു. മണൽ ഖനനവും വിൽപ്പനയും ഉൾപ്പടെയുള്ള കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കേന്ദ്രവും ആരംഭിച്ചു. വിജയത്തിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സമാഹിർ സ്വദേശി വനിതകളുടെ യശസ്സ് ഉയർത്തി രാജ്യത്തിന്റെ അഭിമാനി മാറിയിരിക്കുകയാണ്. --സയ്യിദ് മുഹമ്മദ്.