Sorry, you need to enable JavaScript to visit this website.

വനനിയമങ്ങൾ ലംഘിച്ചു, മുട്ടിൽ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി - മുട്ടിൽ മരംമുറി കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം. നിലവിലുള്ള വനനിയമങ്ങൾ മറികടക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചതെന്നു കോടതി വ്യക്തമാക്കി. മരംമുറി കേസിലെ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മരംമുറിച്ചതെന്നു കോടതി നിരീക്ഷിച്ചു. അനുമതിയോടെയാണ് മരംമുറിച്ചതെന്ന പ്രതികളുടെ വാദത്തിനു വ്യക്തമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാത്തത് ആശങ്കാജനകമാണെന്നു കോടതി വ്യക്തമാക്കി. 


സർക്കാരിന് മുൻകാല പ്രാബല്യത്തോടെ പോലും ഏത് നിയമത്തിലും ഭേദഗതി വരുത്താൻ അധികാരം ഉണ്ട്. പക്ഷെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി ഉത്തരവുകൾ ഇറക്കാൻ സർക്കാരിനു കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ പ്രതികളുടെ ആവശ്യത്തിനനുസരിച്ചു നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും കോടതി വ്യക്തമാക്കി. രേഖകളിൽ ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചെന്നും കോടതി ഉത്തരവിൽ പറയുന്നു. മരം മുറിച്ചു കടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. മുറിക്കുന്ന മരങ്ങൾ വിൽക്കുന്നതിനും കച്ചവടക്കാർക്ക് നൽകുന്നതിനും പ്രതികൾ കരാറുണ്ടാക്കിയെന്നും നിരീക്ഷിച്ച കോടതി പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും വ്യക്തമാക്കി. 10000 ക്യുബിക് അടി ഈട്ടിത്തടികൾ പ്രതികൾ എങ്ങനെയാണ് സംഘടിപ്പിച്ചതെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. വിമർശനങ്ങളുന്നയിച്ച കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. പട്ടയ ഭൂമിയിൽനിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ് വനത്തിൽ നിന്നല്ലെന്നും പ്രതികൾ വാദിച്ചു. കൂടാതെ വനം വകുപ്പിൽനിന്നു പ്രോപ്പർട്ടി മാർക്‌സ് രജിസ്‌ട്രേഷനും ഗ്രാമപഞ്ചായത്തിൽനിന്നു ലൈസൻസും ഉൾപ്പെടെയുള്ള രേഖകളെടുത്ത ശേഷമാണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റിസർവ് മരങ്ങൾ തന്നെയാണ് പ്രതികൾ മുറിച്ചതെന്നും, കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. 
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രതികൾ ട്രാൻസിസ്റ്റ് പെർമിറ്റില്ലാതെ മലബാർ ടിംബർ കോമ്പൗണ്ടിൽ നിന്നു ഫോറം നമ്പർ നാല് ദുരുപയോഗം ചെയ്തു വൻ തോതിൽ മരം കടത്തിയെന്നു സർക്കാർ കോടതിയിൽ വാദിച്ചു. വയനാട് വനം ഡിവിഷനൽ ഓഫിസർ നൽകിയ അനുമതി പത്രങ്ങൾ ദുരുപയോഗം ചെയ്താണ് മരങ്ങൾ കടത്തിയത്.

 

Latest News