കോഴിക്കോട് - അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ സബ്കമ്മിറ്റി 30 ന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട്ട് യോഗം ചേരും.
തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ആശങ്കകളും ആക്ഷേപങ്ങളും ഗൗരവതരമാണ്. ഈ സാഹചര്യത്തിലാണ് സബ്കമ്മിറ്റി ജനങ്ങളിൽനിന്ന് പരാതി കേൾക്കുന്നതിനായി എത്തുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ, അത് എത്ര പേരെയാണ് പ്രതികൂലമായി ബാധിക്കുക, തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും പരിശോധനയും നടന്നതായി കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരെ കേൾക്കുന്നതിനു ഔദ്യോഗിക സംവിധാനങ്ങൾ ശ്രമിച്ചിട്ടില്ല. പദ്ധതിയുടെ സാമ്പത്തികമായ ലാഭക്ഷമത, പരിസ്ഥിതിക്കു ഉണ്ടാക്കുന്ന ആഘാതം എന്നിവയെക്കുറിച്ചും നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
30 ന് ഉച്ചയ്ക്ക് 2.30 ന് നടക്കാവ് ഈസ്റ്റ് അവന്യൂവിൽ നടക്കുന്ന സബ് കമ്മിറ്റി യോഗത്തിൽ സബ് കമ്മിറ്റി കൺവീനർ ഡോ. എം.കെ. മുനീർ, എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, ഷിബു ബേബിജോൺ, അംഗങ്ങളായ സി.പി. ജോൺ, വി.ടി. ബലറാം ജി. ദേവരാജൻ, ജോൺ ജോൺ, എ.എൻ. രാജൻ ബാബു എന്നിവരും ജില്ലയിലെ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. നിർദേശങ്ങളും പരാതികളും ഉള്ള പ്രദേശവാസികൾ പരാതികൾ സബ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എൻ. ബാലനാരായണൻ ജില്ലാ കൺവീനർ എം.എ. റസാഖ് മാസ്റ്റർ എന്നിവർ അറിയിച്ചു.