അൽകോബാർ- പ്രവാസി സാംസ്‌കാരിക വേദി അൽകോബാർ വനിതാ വിഭാഗം 'ദിശ തേടുന്ന പെൺമനസ്സ് തിരുത്തണം കേരളം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി. നിയമത്തിന്റെയും ബോധവൽക്കരണത്തിന്റെയും പോരായ്മകളല്ല, കേരളത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുടെ പ്രതിവിധി. സ്വാധീനമുള്ളവർ തെറ്റ് ചെയ്താൽ മന്ത്രിമാരടക്കം കുറ്റവാളികൾക്ക് സംരക്ഷകരാവുന്ന കാഴ്ചയാണ് കാണുന്നതെന്നും സത്യസന്ധമായ രീതിയിൽ നിയമ പരിരക്ഷ സ്ത്രീകൾക്ക് ഉറപ്പാക്കുന്നത് സർക്കാരുകളുടെ ബാധ്യതയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് പ്രസിഡണ്ടും വെൽഫെയർ പാർട്ടി നേതാവുമായ ജബീന ഇർഷാദ് പറഞ്ഞു.
പ്രവാസി വനിതാ പ്രസിഡന്റ് ജുബൈരിയ ഹംസ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള പ്രസിഡണ്ട് നജ്ദ റൈഹാൻ മുഖ്യപ്രഭാഷണം നടത്തി. ഏതാനും ആഴ്ചകൾക്കകം വിസ്മയ സംഭവം അടക്കം നിരവധി സ്ത്രീപീഡന വാർത്തകൾ നാം കേട്ടു. ഇത് കേരളീയ സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ സുരക്ഷിതരാണോ അല്ലയോ എന്നതാണ് ഒരു സമൂഹം ഔന്നത്യം ഉള്ളതാണോ അല്ലയോ എന്നതിന്റെ മാനദണ്ഡം. നമ്മുടെ നാട് ഇനിയും മാറേണ്ടതുണ്ട്. അതിനായി ശക്തമായ ഇടപെടൽ നടത്തണമെന്നും അവർ പറഞ്ഞു. സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസം നേടിയാൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഡോ.വിനീത പിള്ള ജിദ്ദ പറഞ്ഞു. ഹമീദ ഖാദർ ദോഹ, റോസി ദാസ്, സുലൈഖ അസീസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. പ്രവാസി ഖോബാർ റീജണൽ കമ്മിറ്റി അംഗം അശ്വതി പദ്മശങ്കർ ഒരുക്കിയ വീഡിയോ പ്രദർശനം പരിപാടിക്ക് മാറ്റ് കൂട്ടി. ഫൗസിയ അനീസ് മോഡറേറ്റർ ആയിരുന്നു. താഹിറ ഷജീർ നന്ദി പറഞ്ഞു. കോ-ഓർഡിനേറ്റർ ആരിഫ ബക്കർ, ആരിഫ നജ്മു, അനീസ സിയാദ്, ലുബ്‌ന അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.