തുറൈഫ്- കോവിഡ് വാക്‌സിനേഷൻ തുറൈഫിൽ തകൃതിയായി പുരോഗമിക്കുന്നു. 80 ശതമാനം പിന്നിട്ടു. രണ്ടാം ഡോസ് സ്വീകരിക്കാൻ സ്വദേശികൾ ആദ്യം തന്നെ ധാരാളമായി മുന്നോട്ട് വന്നുവെന്നത് ഇപ്രാവശ്യത്തെ ഒരു പ്രത്യേകതയാണ്. സ്ത്രീകൾ ഉൾപ്പെടെ തുറൈഫ് നഗരത്തിലെ 80 ശതമാനം സ്വദേശികളും ഇതിനോടകം തന്നെ കുത്തിവെപ്പ് സ്വീകരിച്ചു കഴിഞ്ഞു. കൊറോണ പ്രതിരോധ കുത്തിവെപ്പ് വലിയ തോതിലാണ് പുരോഗമിക്കുന്നത്. ഒന്നാം ഡോസ് നൽകിയ ഘട്ടത്തിൽ അത് സ്വീകരിക്കാൻ വൈകിയാണ് സ്വദേശികൾ മുന്നോട്ട് വന്നിരുന്നത്. എന്നാൽ രണ്ടാം ഡോസ് പ്രായത്തിന്റെ കാറ്റഗറിയനുസരിച്ച് വേഗത്തിൽ തന്നെ സ്വദേശികൾ സ്വീകരിച്ചു തുടങ്ങുകയാണുണ്ടായത്. വിദേശികൾ ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കാൻ പെട്ടെന്ന് തന്നെ തയാറായി. തുറൈഫ് നഗരത്തിൽ പെരുന്നാൾ ദിവസം ഒഴിച്ച് മിക്ക ദിവസങ്ങളിലും ധാരാളം പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തു കുത്തിവെപ്പ് എടുക്കുകയാണ്. ആരോഗ്യ വകുപ്പ് നഗരസഭയുടെ വിശാലമായ കോൺഫ്രൻസ് ഹാളിൽ തയാറാക്കിയ കോവിഡ് 19 വാക്‌സിൻ സെന്ററിൽ സ്വദേശികളുടെ വളണ്ടിയർ സേവനങ്ങളുമുണ്ട്. ഇത് കാര്യങ്ങൾ എളുപ്പമാക്കുന്നു. തിരക്കുള്ള സന്ദർഭത്തിൽ പോലും 20 മിനിറ്റ് മുതൽ 30 മിനിറ്റിനുള്ളിൽ കുത്തിവെപ്പ് സ്വീകരിച്ച് പോകാൻ ആളുകൾക്ക് കഴിയുന്നു. ആരോഗ്യ വകുപ്പ് കുറ്റമറ്റ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.