Sorry, you need to enable JavaScript to visit this website.

തെരുവ് നായ്ക്കളെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി; കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

കൊച്ചി - ജില്ലാ ആസ്ഥാനമായ കാക്കനാട് തെരുവ് നായ്ക്കളെ ക്രൂരമായി പിടികൂടി വിഷം കുത്തിവെച്ച് കൊന്ന് കുഴിച്ചുമൂടി. തെരുവ് നായ്ക്കളെ കെണി വെച്ച് പിടികൂടുന്ന കോഴിക്കോട് സ്വദേശികളായ സംഘമാണ് നായയെ കൊന്നു കുഴിച്ചിട്ടത്. 
തൃക്കാക്കര നഗരസഭക്ക് വേണ്ടിയായിരുന്നു നായ്ക്കളെ പിടികൂടിയതെന്ന് ഇവർ മൊഴി നൽകിയതായാണ് വിവരം. എറണാകുളം ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള മൃഗസംരക്ഷണ സംഘടനയായ എസ്.പി.സി.എസ് ആണ് സംഭവം പുറത്തെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃക്കാക്കര നഗരസഭാ പരിധിയിലുള്ള ഈച്ചമുക്കിലെ ഗ്രീൻഗാർഡനിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രദേശത്തെ വീട്ടുകാർ ഭക്ഷണം നൽകി വന്നിരുന്ന തെരുവ് നായയെ വീടിന് മുന്നിൽ വെച്ച് ഇരുമ്പ് കമ്പി കൊണ്ടുള്ള കുടുക്കിട്ട് പിടിക്കുകയായായിരുന്നു. ക്രൂരമായി പിടികൂടിയ ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി പിക്അപ്പ് വാനിലേക്ക് എറിയുകയായിരുന്നു- പ്രദേശവാസികൾ പറഞ്ഞു. 


ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും വാനിലെത്തിയ സംഘം ഇവരെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. നായയെ കൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം എസ്.പി.സി.എക്ക് പരാതി ലഭിച്ചതോടെ സംഘടന സെക്രട്ടറി ടി കെ സജീവ്, എസ്. പി. സി. എ ഇൻസ്‌പെക്ടർ വിഷ്ണു വിജയ്, എസ്.പി.സി.എ ഇൻസ്‌പെക്റ്റിങ് അസിസ്റ്റന്റ് കെ ബി ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ നഗരസഭയുടെ തന്നെ സ്ഥാപനമായ കാക്കനാട്ടെ കമ്യൂണിറ്റി ഹാളിലാണ് ഇവർ തമ്പടിക്കുന്നതെന്ന് വിവരം ലഭിച്ചു. തുടർന്ന് കമ്യൂണിറ്റി ഹാളിൽ വെച്ച് നായ്ക്കളെ പിടികൂടാനുള്ള ഉപകരണങ്ങൾ സഹിതം ഇവരെ കണ്ടെത്തി. കുത്തിവെക്കാനുള്ള വിഷവും സിറിഞ്ചുകളും കണ്ടെത്തി. പിന്നീട് എസ്.പി.സി.എ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇവർ കടന്നുകളഞ്ഞിരുന്നു. പിന്നീട് വാഹന ഉടമയായ പള്ളിക്കര സ്വദേശി സൈജൻ കെ. ജോസിനെ (49) പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാക്കി മൂന്ന് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.കൊന്ന നായ്ക്കളുടെ ജഡം നഗരസഭയുടെ മാലിന്യ നിർമ്മാർജ കേന്ദ്രത്തിലായിരുന്നു കുഴിച്ചിട്ടിരുന്നത്.


സംഭവം വിവാദമായതോടെ ഉന്നത ഇടപെടലുണ്ടാകുകയും നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടിക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാരകമായ വിഷം കുത്തിവെച്ച ഉടനെ തന്നെ നായ്ക്കൾ കുഴഞ്ഞു വീണതായും ഇവയെ വാനിലേക്ക് എറിയുകയുമായിരുന്നുവെന്ന് എസ്.പി.സി.എ സെക്രട്ടറി ടി.കെ സജീവ് വ്യക്തമാക്കി. 

കാക്കനാട് തെരുവ് നായകളെ ക്രൂരമായി കൊന്ന സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ നഗരസഭക്ക് പങ്കുണ്ടെങ്കിൽ കർശനനടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. നായകളെ തല്ലിക്കൊന്ന സംഭവത്തിലെ പ്രതികളുടെ മൊഴി അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ എടുക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു കോടതി. വീഡിയോ ദൃശ്യങ്ങളും കൂടി പരിശോധിച്ചാണ് കോടതി ഇടപെട്ടത്. നായ്ക്കളോടുളള ക്രൂരതക്കെതിരെ ദിവസങ്ങൾക്കുമുമ്പ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
 

Latest News