Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയില്‍ 2,871 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.56 ശതമാനം

മലപ്പുറം- ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. വെള്ളിയാഴ്ച  20.56 ശതമാനമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,871 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,033 പേര്‍ രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 3,57,952 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുകയാണ്. ഇത്തരത്തില്‍ 2,786 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗബാധയുണ്ടായത്. 24 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 46 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 57,155 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,636 പേര്‍ ചികിത്സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 700 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 400 പേരും 133 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 486 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,426 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
 ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അഭ്യര്‍ഥിച്ചു. രോഗ വ്യാപനം പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

Latest News