ആഭരണം പോര, ഭാര്യയേയും അച്ഛനേയും ക്രൂരമായി മര്‍ദിച്ചു

കൊച്ചി- സ്ത്രീധന പീഡനത്തിന് ശമനമില്ല. ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മര്‍ദിച്ചതായി പരാതി. പച്ചാളം സ്വദേശി ജിപ്സനാണ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോര്‍ജിനെയും മകള്‍ ഡയാനയെയും ആക്രമിച്ചത്.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മകളെ നിരന്തരം ഉപദ്രവിച്ചിരുന്ന കാര്യം ചോദിക്കാന്‍ ചെന്നതിന് ജോര്‍ജിന്റെ കാല്‍ ജിപ്സണ്‍ തല്ലിയൊടിക്കുകയായിരുന്നു. ജോര്‍ജിന്റെ വാരിയെല്ലിനും പരിക്കുണ്ട്.

ജൂലൈ പതിനാറിനാണ് ഡയാനയെയും പിതാവിനെയും ജിപ്സണ്‍ ആക്രമിച്ചത്. പിറ്റേന്നുതന്നെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഡയാന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
മൂന്നുമാസം മുമ്പാണ് ഡയാനയുടെയും ജിപ്‌സന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഭക്ഷണം പോലും തരാതെ മര്‍ദിച്ചിരുന്നു. അടിവയറ്റില്‍ തൊഴിച്ചിരുന്നു. ഒരിക്കല്‍ രാത്രി വിശന്നിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടില്‍ നിന്ന് പുറത്താക്കി. ആദ്യ ഭാര്യയേയും ജിപ്സണ്‍ അതി ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നു ഡയാന പറഞ്ഞു.

 

Latest News