എട്ടു വയസുകാരിയുടെ മരണം; അന്വേഷണത്തിന് പുതിയ സംഘം

ഇടുക്കി-രണ്ട് വര്‍ഷം മുമ്പ്  മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ എട്ടു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്  അന്വേഷിക്കുന്നതിന് ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ച പ്രത്യേകസംഘത്തില്‍ സമഗ്രമാറ്റം. സംഘത്തലവന്‍ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി. അന്വേഷണസംഘത്തില്‍ 12 പേരെ ഉള്‍പ്പെടുത്തി. അന്വേഷണം മരവിച്ചു കിടന്ന കേസ് വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്നശേഷം കെട്ടിത്തൂക്കിയ സംഭവം ഉണ്ടായതോടെയാണ് സജീവമായത്.
 ഉടുമ്പന്‍ചോല സി.ഐ, രാജാക്കാട് എസ്.ഐ, ക്രൈംബ്രാഞ്ച്, നര്‍ക്കോട്ടിക് സെല്‍, സൈബര്‍ സെല്‍ എസ്.ഐ.മാര്‍, സയന്റിഫിക് ഉദ്യോഗസ്ഥ, വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരെയാണ് പുതുതായി ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി നിയമിച്ചിരിക്കുന്നത്. മൂന്നാര്‍ ഇക്കാനഗറിലെ പോലീസ് ക്യാമ്പിന് സമീപമുള്ള പോലീസ് സേഫ് ഹൗസാണ് അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസ്.
പുതിയ സംഘം യോഗം ചേര്‍ന്ന് കേസ് അവലോകനം ചെയ്തു.അടുത്തദിവസം ഗുണ്ടുമലയില്‍ പരിശോധന നടത്തുമെന്ന് സംഘത്തലവന്‍ എ.ജി.ലാല്‍ പറഞ്ഞു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കേസ് ഡയറി വിശദമായി പരിശോധിക്കും.ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ഏഴംഗസംഘത്തില്‍ മൂന്നാര്‍, ദേവികുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഇവരെയാണ് മാറ്റിയത്.
2019 സെപ്റ്റംബര്‍ ഒന്‍പതിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുക്കിട്ടിരുന്ന വള്ളിപൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് പെണ്‍കുട്ടിയുടെ മുത്തശി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് കൊലപാതകമെന്ന സംശയമുയര്‍ന്നത്.എസ്റ്റേറ്റിലെ അന്‍പതുപേരെ ചോദ്യം ചെയ്തു. കുട്ടിയുടെ അമ്മയെയും അച്ഛനെയും രണ്ട് ബന്ധുക്കളെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. ഒരു സൂചനയും ലഭിച്ചില്ല. കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്തിയാലേ കേസില്‍ വ്യക്തതവരൂ. കുട്ടി ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും വീട്ടിലില്ലായിരുന്നെന്ന് പോലീസ് പറയുന്നു.

 

Latest News