Sorry, you need to enable JavaScript to visit this website.

ആറു മാസത്തിനിടെ 446 ബിനാമി കേസുകളിൽ നിയമ നടപടി

റിയാദ് - ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ 446 ബിനാമി ബിസിനസ് കേസുകൾ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിച്ച് ഈ വർഷം ആദ്യ പകുതിയിൽ 16,000 ത്തിലേറെ സ്ഥാപനങ്ങൡ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തി. 
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. പഴയ നിയമത്തിൽ ബിനാമി കേസ് പ്രതികൾക്ക് രണ്ടു വർഷം തടവും പത്തു ലക്ഷം റിയാൽ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികം നൽകാനും പുതിയ നിയമം അനുവദിക്കുന്നു. 


ഫെബ്രുവരി 25 ന് ആണ് പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടനുബന്ധിച്ച് നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ 180 ദിവസത്തെ സാവകാശവും അനുവദിച്ചു. ഇത് ഓഗസ്റ്റ് 23 ന് അവസാനിക്കും. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കൽ, ബിനാമി ബിസിനസിന്റെ അപകടങ്ങളെ കുറിച്ച ബോധവൽക്കരണ കാമ്പയിൻ, നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പദ്ധതി, ബിനാമി ബിസിനസ് പ്രവണത വ്യാപകമായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നഗരസഭാ വ്യവസ്ഥകൾ പരിഷ്‌കരിക്കൽ എന്നിവ ഇതിൽ പെടുന്നു. 
ബിനാമി ബിസിനസുകൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ അനുവദിച്ച പൊതുമാപ്പിന്റെ ഭാഗമായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പദവി ശരിയാക്കൽ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഇടത്തരം, വൻകിട സ്ഥാപനങ്ങളുടെ വാർഷിക വരുമാനം നാലു കോടി റിയാലിൽ നിന്ന് ഒരു കോടി റിയാലായി കുറക്കുകയും നിയമാനുസൃത മൂലധന വ്യവസ്ഥ പാലിക്കാനുള്ള സമയം മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമായി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ പ്രീമിയം ഇഖാമയോ വിദേശ നിക്ഷേപ ലൈസൻസോ നേടിയ ശേഷമല്ലാതെ വിദേശികൾക്ക് രാജ്യത്ത് ബിസിനസ് മേഖലയിൽ നിയമാനുസൃതം പ്രവർത്തിക്കാൻ കഴിയില്ല. പൊതുമാപ്പ് പ്രയജോനപ്പെടുത്തി പദവി ശരിയാക്കാൻ നിരവധി പേർ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ നിരവധി അപേക്ഷകളിൽ ഇതിനകം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അപേക്ഷകളിൽ അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്. 

Latest News