നജ്‌റാൻ - മഴക്കും പ്രളയത്തിനുമിടെ സഹോദരങ്ങളായ രണ്ടു സൗദി യുവാക്കൾ മിന്നലേറ്റ് മരണപ്പെട്ടു. നജ്‌റാൻ അൽസ്വഹ്ബാൻ ഡിസ്ട്രിക്ടിലാണ് സംഭവം. മുഹമ്മദ് ഹുസൈൻ ആലുഹമാമ (24), സഹോദരൻ സ്വാലിഹ് ഹുസൈൻ ആലുഹമാമ (17) എന്നിവരാണ് മരണപ്പെട്ടത്.
ശക്തമായ മഴക്കും പ്രളയത്തിനുമിടെ തങ്ങളുടെ ആടുകളെയും ഒട്ടകങ്ങളെയും പാർപ്പിച്ച വലിയ കോംപൗണ്ട് പരിശോധിക്കാൻ പോയ സമയത്താണ് ടെക്‌നിക്കൽ കോളേജ് ബിരുദധാരിയായ മകൻ മുഹമ്മദും സെക്കണ്ടറി പൂർത്തിയാക്കിയ മകൻ സ്വാലിഹും ഷോക്കേറ്റ് മരിച്ചതെന്ന് സൗദി പൗരൻ ഹുസൈൻ ആലുഹമാമ പറഞ്ഞു. കോംപൗണ്ടിനു സമീപത്തെ റോഡ് സൈഡിലെ വൈദ്യുതി കേബിളുകളിൽ നിന്നാണ് മക്കൾക്ക് ഷോക്കേറ്റത്. റോഡിൽ കുഴിച്ചിട്ടിരുന്ന വൈദ്യുതി കേബിളുകൾ പ്രളയത്തിൽ പുറത്തേക്ക് പ്രത്യക്ഷപ്പെടുകയായിരുന്നു. കോംപൗണ്ടിന്റെ ഇരുമ്പ് ഗെയ്റ്റ് തുറക്കുന്നതിനിടെ സ്വാലിഹിനാണ് ആദ്യം ഷോക്കേറ്റത്. ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദിനും ഷോക്കേൽക്കുകയായിരുന്നു. ഇരുവരും തൽക്ഷണം തന്നെ മരിച്ചുവീണു. ശബ്ദം കേട്ട് ഗെയ്റ്റിനു സമീപത്തേക്ക് ഓടിയെത്തിയ ഒരു ഒട്ടകവും ഷോക്കേറ്റ് ചത്തതായി ഹുസൈൻ ആലുഹമാമ പറഞ്ഞു.