Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; പ്രശ്‌ന പരിഹാരത്തിന് നയതന്ത്ര ഇടപെടൽ വേണം

കോഴിക്കോട്- പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ ആശയകുഴപ്പം തീരാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും നൽകുന്ന സർട്ടിഫിക്കറ്റുകളിൽ പലതും ചില വിദേശ രാജ്യങ്ങൾ സ്വീകരിക്കുന്നില്ല. ഇത് പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. സംസ്ഥാന സർക്കാറുകളും കേന്ദ്രവും നൽകുന്ന സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമാകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിദേശരാജ്യങ്ങളിൽ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ്. അതുകൊണ്ടു തന്നെ സർട്ടിഫിക്കറ്റിൽ എന്തെങ്കിലും ചെറിയ തരത്തിലുള്ള വ്യത്യാസം വന്നാൽ ഇവ നിരാകരിക്കുകയാണ് ചെയ്യുന്നത്. 
കേരളവും കേന്ദ്രവും നൽകുന്ന സർട്ടിഫിക്കറ്റുകൾ ഏറെ വ്യത്യാസമുണ്ട്. കേരളത്തിന്റെ സർട്ടിഫിക്കറ്റിൽ പതിച്ചിരിക്കുന്നത് ഔദ്യോഗിക ചിഹ്നമായ ആനയാണ്. അതേസമയം, കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റിൽ അശോക സ്തംഭമാണ്. ഒരേ സംസ്ഥാനത്ത്‌നിന്ന് തന്നെ രണ്ടു വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ മുന്നിലെത്തുന്നത് ആശയകുഴപ്പത്തിന് കാരണമാകുന്നുണ്ട്. 
ഈ പ്രശ്‌നം പരിഹരിക്കാൻ നയതന്ത്ര ഇടപെടൽ കൊണ്ടു മാത്രമേ സാധിക്കൂ. നിരവധി പ്രവാസികളാണ് സർട്ടിഫിക്കറ്റുകൾ വിദേശ രാജ്യങ്ങൾ അംഗീകരിക്കാത്തതിനാൽ പ്രതിസന്ധി നേരിടുന്നത്. സൗദിയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഓഫീസുകളിലേക്ക് പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽനിന്ന് വാക്‌സിനെടുത്ത് സൗദിയിൽ എത്തിയവർക്ക് സൗദിയിലെ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് കിട്ടാൻ സർട്ടിഫിക്കറ്റുകൾ സൗദി ആരോഗ്യമന്ത്രാലയം അംഗീകരിക്കണം. ഈ അംഗീകാരം ലഭിക്കാൻ സർക്കാർ തലത്തിലുള്ള ഇടപെടൽ വഴി മാത്രമേ സാധ്യമാകൂ.
 

Latest News