ലണ്ടൻ- പ്രതിദിന കോവിഡ് കേസുകൾ അരലക്ഷത്തിന് മുകളിൽ എത്തിനിൽക്കേ കോവിഡ് ലോക്ഡൗണുകൾ പൂർണമായും നിയന്ത്രിച്ച് ബ്രിട്ടൻ ഇന്ന് മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ലെന്നും എല്ലാ സ്ഥാപനങ്ങൾക്കും തുറന്നുപ്രവർത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കി. കോവിഡ് കേസുകളിൽ കുറവ് വരാത്ത സഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്‌ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള വർക്ക് ഫ്രം ഹോം വ്യവസ്ഥയും റദ്ദാക്കി. നഗരത്തിലെ നിശാ ക്ലബ്ബുകൾ തുറക്കാനും അനുമതിയായി. സർക്കാർ അശ്രദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും ലേബർ പാർട്ടി ആരോഗ്യവിഭാഗം വക്താവ് ജൊനഥൻ വ്യക്തമാക്കി. ഭൂരിഭാഗം പേരും വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചതിനാൽ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്.