മലപ്പുറം- ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും മലപ്പുറം കലക്ടർ.
ആരാധനാലയങ്ങളിൽ എത്തുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതാണ്.
ആരാധനാലയങ്ങളിൽ 40 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ്.
ബലികർമ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേർ മാത്രമേ സ്ഥലത്ത് കൂടാൻ പാടുള്ളൂ. ഇവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, വാക്‌സിനേഷൻ നടത്തിയവരോ ആയിരിക്കണം. ബലികർമ്മം നടത്തിയ മാംസം വീടുകളിലേക്ക് പാർസലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവർ നടത്തേണ്ടതാണ്. ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്.
10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോകാൻ പാടില്ല. കടകളിൽ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷൻ നടത്തുന്നതിന് സൌകര്യം ഏർപ്പെടുത്തേണ്ടതും കൂടാതെ സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.