വെള്ളം ഒഴുകി പോകാനും, മണ്ണിടിച്ചില്‍ തടയാനും സംവിധാനവും ഇല്ല;  കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് നിര്‍മ്മാണ കമ്പനി

ആലത്തൂര്‍-കുതിരാന്‍ തുരങ്കം തുറക്കാനിരിക്കെ സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി പ്രഗതി രംഗത്ത്. വെള്ളം ഒഴുകി പോകാന്‍ സംവിധാനമില്ല. മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനവും കാര്യക്ഷമമല്ല. തുരങ്കത്തിന്റെ നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ പ്രഗതിയെ നിര്‍മാണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. മണ്ണുത്തി, വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം ഏറ്റെടുത്ത കെഎംസിയാണ് നിലവില്‍ തുരങ്കപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ നിര്‍മാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന്‍ ആരോപിച്ചു. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.


 

Latest News