യെദ്യുരപ്പ മാറിനില്‍ക്കും, മക്കള്‍ക്ക് ഉന്നത സ്ഥാനം നല്‍കിയാല്‍

ന്യൂദല്‍ഹി- ജൂലൈ 24 ആകുമ്പോള്‍ ബി.എസ്. യെദ്യുരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി രണ്ട് വര്‍ഷം തികയും അന്ന് രാജിവെക്കാന്‍ അദ്ദേഹം തയാറായിട്ടുണ്ട് എന്നാണ് ബി.ജെ.പി ഉപശാലകളിലെ സംസാരം. എന്നാല്‍ വ്യവസ്ഥയുണ്ട്. രണ്ട് മക്കള്‍ക്കും നല്ല പദവി നല്‍കണം.
പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളില്‍ ഒന്നെന്നാണ് വിവരം.
യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ദല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി ചര്‍ച്ചകള്‍ നടത്തുക എന്നീ അജണ്ടകളുമായാണ് യെദ്യൂരപ്പ ദല്‍ഹിക്ക് പോയത്. ഇന്നാണ് നദ്ദയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചര്‍ച്ചയിലാണ് യെദ്യൂരപ്പ ഉപാധികള്‍ മുന്നോട്ടുവെച്ചത്.

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ടു മക്കള്‍ക്കും ഉചിതമായ സ്ഥാനം പാര്‍ട്ടിയിലോ അല്ലെങ്കില്‍ സര്‍ക്കാരിലോ നല്‍കുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കര്‍ണാടക എം.പി ശോഭ കരന്തലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന ഉപാധി അംഗീകരിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.

യെദ്യൂരപ്പക്ക് ഗവര്‍ണര്‍സ്ഥാനം വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

 

Latest News