Sorry, you need to enable JavaScript to visit this website.

വൈദ്യുതിവിതരണത്തിന് സ്വകാര്യ കമ്പനികള്‍; ബില്‍ പാര്‍ലമെന്റ് പരിഗണനയ്ക്ക്

ന്യൂദല്‍ഹി-വൈദ്യുതിവിതരണ മേഖലയില്‍ ലൈസന്‍സ് സംവിധാനം നീക്കി സ്വകാര്യ കമ്പനികള്‍ക്കു കൂടി അവസരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കും. വിതരണ മേഖലയില്‍ മൂലധന നിക്ഷേപവും മത്സരവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്കു നിയന്ത്രണം ഉറപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണു വിമര്‍ശനം.
ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ വിതരണരംഗത്ത് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കുള്ള കുത്തക അവസാനിക്കും. ഏതു കമ്പനിക്കും വൈദ്യുതി വാങ്ങി വില്‍ക്കാം. ഉപയോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാം. ഈടാക്കാവുന്ന പരമാവധി നിരക്ക് റഗുലേറ്ററി അതോറിറ്റി നിശ്ചയിക്കും.
പുതിയ ഭേദഗതി സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചെന്നും ആരും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ആര്‍.കെ സിങ് പറഞ്ഞു. നിലവിലുള്ള വിതരണ സംവിധാനങ്ങളെ ഭേദഗതി ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമ പരിജ്ഞാനമുള്ള വ്യക്തികളെ വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളില്‍ അംഗമാക്കാനും അപ്പീല്‍ അതോറിറ്റി ശക്തിപ്പെടുത്താനുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. 2003 ലെ വൈദ്യുതി നിയമത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പാദന മേഖലയില്‍ ലൈസന്‍സിങ് സംവിധാനം ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിതരണമേഖലയിലേക്കും വരുന്നത്.
ഏതു പ്രദേശത്ത് ആര്‍ക്ക് വൈദ്യുതി നല്‍കണമെന്നു വിതരണക്കാര്‍ തീരുമാനിക്കുന്നതോടെ, വീട്ടാവശ്യത്തിനുള്ള വൈദ്യുതിനിരക്കും ഉയര്‍ന്നേക്കാമെന്നാണ് ആശങ്ക. ഭേദഗതി കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ ഓഗസ്റ്റ് 10ന് പണിമുടക്കും.
 

Latest News