ലഹരിക്കേസ് പ്രതിയുടെ ഡെബിറ്റ് കാര്‍ഡ്; ബിനീഷിന്റെ  അഭിഭാഷകന്‍ കോടതിയില്‍ മാപ്പു പറഞ്ഞു

ബെംഗളൂരു- ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതാണെന്ന വാദമുന്നയിച്ചതിന് ബിനീഷിന്റെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ക്ഷമാപണം നടത്തി. വാദം വാസ്തവവിരുദ്ധമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണിത്. തുടര്‍ന്ന്, കക്ഷി തെറ്റായ വിവരം നല്‍കിയതുകൊണ്ടാണ് കാലാവധി കഴിഞ്ഞതാണെന്നു പറയാനിടയായതെന്ന് അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വിശദീകരിച്ചു.
ഡീ ആക്ടിവേറ്റ് (പ്രവര്‍ത്തനരഹിതമാക്കിയ) ചെയ്ത കാര്‍ഡാണിതെന്നു തിരുത്തിപ്പറയുകയും ചെയ്തു. എന്നാല്‍ ഏതു തീയതിയിലാണ് ഡി ആക്ടിവേറ്റ് ചെയ്തതെന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. തീയതി പറഞ്ഞു വീണ്ടും തെറ്റിക്കുന്നില്ലെന്നും കക്ഷിയോടു ചോദിച്ചതിനു ശേഷം കൃത്യമായി അറിയിക്കാമെന്നുമായിരുന്നു മറുപടി. തന്റെ വീട്ടില്‍ നിന്നു കാര്‍ഡ് കണ്ടെടുത്തത് ഇഡിയുടെ ആസൂത്രിത നാടകമാണെന്നും കാര്‍ഡിനു പിന്നില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നും ബിനീഷ് ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലെ ഇഡിയുടെ വാദം 19നു തുടരും. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയാണ് ഇഡിക്കായി ഹാജരായത്.
 

Latest News