Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരുണാകരന്റെ ഓർമ്മയിൽ പിണറായിയുടെ ആകാശയാത്ര

മുഖ്യമന്ത്രി മൂരിവണ്ടിയിൽ പോകണോ ഹെലികോപ്റ്റർ യാത്ര വർജ്ജിക്കണോ എന്നതല്ല പിണറായി വിജയന്റെ ആകാശയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലെ യഥാർത്ഥപ്രശ്‌നം.  ജനങ്ങൾ തെരഞ്ഞെടുത്ത കേരള ഗവണ്മെന്റിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻഗണന എന്താണ് എന്നതാണ്. സംസ്ഥാന ഭരണത്തിന്റെ നേതൃചുമതലയോ പാർട്ടി സമ്മേളനങ്ങളിലെ തുടർസാന്നിധ്യമോ.
അതിന് കീഴ്‌പ്പെട്ടുമാത്രം നിൽക്കുന്നതാണ് തൃശ്ശൂരിലെ പാർട്ടി സമ്മേളനത്തിൽനിന്ന് തിരുവനന്തപുരത്തെ ഭരണകേന്ദ്രത്തിലേക്കും തിരിച്ചും ഹെലികോപ്റ്റർ യാത്ര നടത്തിയതും അതിന്റെ ചെലവ് ദുരിതാശ്വാസ ഫണ്ടിൽനിന്ന് കൊടുക്കാൻ ഉത്തരവിട്ടതും പിറകെ അത് റദ്ദാക്കിയതും തുടർന്നുണ്ടായ മറ്റ് വിവാദങ്ങളും.
താനോ ഇടപെട്ട ഉദ്യോഗസ്ഥരോ തെറ്റായി  ഒന്നും ചെയ്തിട്ടില്ലെന്നാണ് മുൻ മുഖ്യമന്ത്രിമാരുടെ നടപടികൾ ചൂണ്ടിക്കാട്ടി പിണറായി വിജയൻ നിലപാട് സ്വീകരിച്ചു കാണുന്നത്. 
സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ഭരണത്തിന്റെ തുടക്കവും മാതൃകയുമിട്ടത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു. ഭരണഘടനാ സഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഒന്നാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ജനങ്ങളുടെ ഒന്നാമത്തെ പ്രഥമ സേവകനെന്നാണ് പ്രധാനമന്ത്രി പദവിയെ നെഹ്‌റു വിശേഷിപ്പിച്ചത്. രാജ്യത്തിന് സേവനം അർപ്പിക്കുന്നു എന്ന തന്റെ പ്രതിജ്ഞയുടെ അർത്ഥം  ജനങ്ങളുടെ കണ്ണീരൊപ്പുന്നതും അവർക്ക് ആശ്വാസം പകരുന്നതുമാണ് തന്റെ പ്രഥമവും പ്രധാനവുമായ മുൻഗണനയെന്നാണ് അദ്ദേഹം ആവർത്തിച്ച്  വിശദീകരിച്ചുപോന്നത്. മുഖ്യമന്ത്രി നിയമം ലംഘിച്ചിട്ടില്ലെന്ന് വാദിക്കാൻ മത്സരിക്കുന്നവർ നിയമം സൃഷ്ടിച്ചത് ഈ അടിസ്ഥാന തത്വത്തിനു മേലാണെന്ന് മനസ്സിലാക്കുന്നത് നന്ന്. 
ഡിസംബർ ആദ്യവാരംതൊട്ട് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് കേരളതീരത്താണ്. ദുരന്തത്തിൽ മരിച്ചവരും കാണാതായവരുമായ 152 പേരുടെ കുടുംബങ്ങളുടെ പുനരധിവാസം, കേരളത്തിൽനിന്നുള്ള 166 പേരടക്കം 208 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന ഔദ്യോഗിക കണക്കുകൾ, 317 മത്സ്യത്തൊഴിലാളികളെങ്കിലും തിരിച്ചെത്താനുണ്ടെന്ന അനൗദ്യോഗിക കണക്കുകൾ, ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 32 മൃതദേഹങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം - ഇതിനെല്ലാം വ്യക്തതയും അടിയന്തര പരിഹാരവും ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. ഒന്നരമാസത്തോളമായി ബന്ധപ്പെട്ടവരുടെ വേർപാടിലും കഷ്ടനഷ്ടങ്ങളിലും  കണ്ണീർകയത്തിൽ കഴിയുന്ന തീരദേശത്തെ പതിനായിരക്കണക്കായ മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പേണ്ടതും ആശ്വസിപ്പിക്കേണ്ടതും ഈ ഗവണ്മെന്റിന്റെ അടിയന്തര മുൻഗണനയാണ്. 
നഷ്ടപരിഹാരവും പുനരധിവാസവുമടക്കമുള്ള കാര്യങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റിൽനിന്ന് കഴിയുംവേഗം പരമാവധി തുക ലഭ്യമാക്കി നിർവ്വഹണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേതാണ്. ആ മുൻഗണനയും പരിഗണനയും പിണറായി വിജയൻ നിർവ്വഹിച്ചില്ല എന്നതിൽനിന്നാണ് ഹെലികോപ്റ്റർ യാത്രാവിവാദവും ദുരിതാശ്വാസഫണ്ട് വിനിയോഗ വിവാദവുമായി   ദുരിതാശ്വാസപ്രശ്‌നം മാറിയത്.  
 ഡിസംബർ 26 മുതൽ ഈരണ്ട് ജില്ലകളിലായി ആരംഭിച്ച സി.പി.എം ജില്ലാ സമ്മേളനങ്ങൾക്കാണ് പക്ഷെ പിണറായി പ്രഥമ പരിഗണന നൽകിയത്. അടുത്തമാസം ആദ്യവാരത്തിൽ തിരുവനന്തപുരം ജില്ലാ സമ്മേളനംവരെ മുഖ്യമന്ത്രിയുടെ പ്രവർത്തന തട്ടകം പാർട്ടി ജില്ലാ സമ്മേളന വേദികളാക്കി മാറ്റിയിരിക്കുന്നു. ഭരണനിർവ്വഹണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതായും വിവരമുണ്ട്. പിണറായി വിജയന്റെ ആ തീരുമാനത്തിന്റെയും ബദൽ സംവിധാനം ഏർപ്പെടുത്തിയതിന്റെയും പരാജയമാണ് ഇപ്പോൾ കേരളം തിരിച്ചറിയുന്നത്.  
ഓഖി ചുഴലി വന്നതുതൊട്ട് ഗവണ്മെന്റിന്റെയും മുഖ്യമന്ത്രിയുടെയും നിരുത്തരവാദിത്വവും ഇടപെടലിലെ അമാന്തവും ശക്തവും വ്യാപകവുമായ വിമർശനം വരുത്തിവെച്ചതാണ്.  അതേതുടർന്നെങ്കിലും തുടർ ഉത്തരവാദിത്വങ്ങൾ ജാഗ്രമായും മാതൃകാപരമായും ഏകോപിപ്പിച്ചും നിർവ്വഹിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ദുരിതാശ്വാസ നിർണ്ണയത്തിനുള്ള കേന്ദ്രസംഘത്തിന്റെ വരവ് വേഗത്തിലാക്കിയും അവരെ ബോധ്യപ്പെടുത്തി പരമാവധി കേന്ദ്രസഹായം വാങ്ങിയെടുത്തും മുഖ്യമന്ത്രി വിശ്വാസ്യത നിലനിർത്തേണ്ടത് അനിവാര്യമായിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രവഹിക്കുന്ന സഹായം കൃത്യമായും ഫലപ്രദമായും ചെലവഴിച്ചും ആശ്വാസം പകരേണ്ടതായിരുന്നു.  
മുഖ്യമന്ത്രി പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തുകൂടാ എന്നല്ല ഇതിനർത്ഥം. രണ്ടു മുൻഗണനകളും തമ്മിൽ കൂട്ടിമുട്ടി മുഖ്യമന്ത്രിയുടെ ഒന്നാം പരിഗണനാ വിഷയമാകേണ്ട ഭരണകാര്യങ്ങൾ അവഗണിക്കപ്പെടുകയോ സ്തംഭിക്കുകയോ ചെയ്യാതെ നോക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് വെളിപ്പെടുന്നത്. മാനത്തുനിന്നു പൊട്ടിവീണതുപോലെ കേന്ദ്രസംഘം വന്നെന്നും അവരെ കാണാൻ ഹെലികോപ്റ്ററിൽ തിരിക്കേണ്ടിവന്നെന്നും അതിന് സംസ്ഥാന പൊലീസ് മേധാവി വിലപേശി സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ എത്തിച്ചുകൊടുത്തെന്നും ആ വകയിൽ നാലഞ്ചുലക്ഷംരൂപ സർക്കാറിന് ലാഭമുണ്ടാക്കിക്കൊടുത്തെന്നും മറ്റുമുള്ള ആക്ഷേപങ്ങൾ  സൃഷ്ടിക്കാതെ കഴിക്കാമായിരുന്നു. 
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ദൈനംദിന  പ്രവർത്തനങ്ങളും പാർട്ടി സമ്മേളനങ്ങളിലെ പരിപാടിയും ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയും മറ്റ് ചുമതലപ്പെട്ടവരും പരാജയപ്പെട്ടു. അതിന്റെ വീഴ്ചയും വിവാദവും ഏറ്റുവാങ്ങേണ്ടിവന്നത് സമ്മേളനങ്ങൾ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന പാർട്ടിയും.  മൂന്നുദിവസത്തെ ജില്ലാ സമ്മേളനങ്ങളിൽ അത്യാവശ്യം സാന്നിധ്യംകൊണ്ട് തൃപ്തനായി ഭരണകാര്യങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ച് ഇത്തരം വീഴ്ചകളും പരാതികളും ഒഴിവാക്കാൻ പിണറായി വിജയൻ തയാറായില്ല. അതാണ് പ്രശ്‌നത്തിന്റെ യഥാർത്ഥ മർമ്മം. അത് ചൂണ്ടിക്കാട്ടാനോ തിരുത്തിക്കാനോ പാർട്ടിയെ നയിക്കുന്ന സംസ്ഥാന സെക്രട്ടറിക്കോ സെക്രട്ടേറിയറ്റിനോ കഴിഞ്ഞതുമില്ല. പാവപ്പെട്ട ജനവിഭാഗങ്ങളെ ഗവണ്മെന്റിൽനിന്ന് കൂടുതൽ അകറ്റുകയാണ് ഇതിനെ തുടർന്ന് ഉണ്ടായിട്ടുള്ളത്.  മുൻ കോൺഗ്രസ് ഗവണ്മെന്റുകളിൽനിന്ന് ഇത്തരം വീഴ്ചകളുണ്ടായപ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തി നിരന്തരമായ പ്രതിഷേധ സമരങ്ങൾ നയിച്ച പാർട്ടി നേതൃത്വം സ്വയം ആ ചരിത്രനിലപാടുകളെ മുഖ്യമന്ത്രി പിണറായിക്കുവേണ്ടി തള്ളിപ്പറയുന്ന ദയനീയാവസ്ഥയാണ്. 
തന്റെ അഭാവത്തിൽ ബദൽ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടുതന്നെ തുറന്നുകാട്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ പകരം ചുമതല നിർവ്വഹിക്കാനൊരു മന്ത്രിയോ അതിനൊത്ത് ഉയർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്തന്നെയോ ചിത്രത്തിൽ കണ്ടില്ല. ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഹെലികോപ്റ്റർ വാടക ഈടാക്കാൻ ഉത്തരവിറങ്ങി. പിന്നീടത് റദ്ദാക്കി. പാർട്ടി സമ്മേളനത്തിനുവേണ്ടി മുഖ്യമന്ത്രി ഉപയോഗിച്ചതുകൊണ്ട് ചെലവ് പാർട്ടി വഹിക്കുമെന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയും ഒരു മന്ത്രിയും പ്രസ്താവനയിറക്കി. പാർട്ടി സമ്മേളനത്തിൽ വരാനും പോകാനുമുള്ള ഹെലികോപ്റ്റർ ചെലവ് പൊതു ഖജനാവിൽനിന്ന് ചെലവഴിക്കുന്നത് ശരിയല്ലെന്ന ധാർമ്മികനിലപാട് മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിനു മുമ്പിൽ  അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു. 
നിയമപരമായ വീഴ്ചയല്ലെങ്കിലും ധാർമ്മികമായ വീഴ്ചയായി മാറുമെന്നതു കൊണ്ടാണ് സർക്കാറിന്റെ പൊതു ഫണ്ടിൽനിന്ന്  തുക നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. സംസ്ഥാന മുഖ്യമന്ത്രിയാകാൻ എ.കെ ആന്റണി ഡൽഹിയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് വന്നതിന്റെ ധാർമ്മികപ്രശ്‌നം ഉയർത്തിയതും ഏറെക്കഴിഞ്ഞ് അതിന്റെ ചെലവ് കോൺഗ്രസ് വഹിച്ചതും മറന്നുകൊണ്ടാകില്ല സി.പി.എം ചെലവു വഹിക്കേണ്ടെന്ന് പിണറായി നിശ്ചയിച്ചത്.
 ഇതിനെല്ലാം ന്യായീകരണമായി മുഖ്യമന്ത്രിയും മുൻ-പിൻ ചീഫ് സെക്രട്ടറിമാരും പറയുന്നത് ദുരിതാശ്വാസ ഫണ്ടിൽനിന്ന് മുൻകാലങ്ങളിൽ ഇങ്ങനെ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ്. 2014 തൊട്ട് 2016വരെ  180 കോടിയോളം രൂപ വകമാറ്റി ചെലവഴിച്ചതിനെ ചോദ്യംചെയ്ത് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ   ഗവണ്മെന്റിന് റിപ്പോർട്ട് അയച്ചിട്ടുണ്ട്.  സമ്മേളനത്തിരക്കിലായ പിണറായി വിജയൻ അതറിഞ്ഞുകാണില്ല. 
ദുരിതാശ്വാസ ഫണ്ടിലെ തുക മറ്റൊരാവശ്യത്തിനും ചെലവഴിച്ചുകൂടെന്ന് 2015ൽതന്നെ നിയമഭേദഗതി സ്വീകരിച്ചകാര്യം ദുരന്ത നിവാരണ കമ്മറ്റിയുടെ അധ്യക്ഷൻകൂടിയായ പിണറായിക്ക് അറിയേണ്ടതായിരുന്നു. അതെല്ലാം അറിയുന്ന ഉദ്യോഗസ്ഥരാണ് ചട്ടം ലംഘിച്ചതെങ്കിൽ അവരുടെ തെറ്റ് ചൂണ്ടിക്കാട്ടേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പകരം അവരെക്കൂടി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.  
പല മുഖ്യമന്ത്രിമാരുടെയും ഹെലികോപ്റ്റർ യാത്ര ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ മുഖ്യമന്ത്രി കെ കരുണാകരൻ നടത്തിയ ഹെലികോപ്റ്റർ യാത്ര  ഓർക്കാതെപോയി. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് കോഴിക്കോട്ട് മകൻ മുരളിയുടെ കുട്ടിയുടെ ചോറൂണിനെത്താൻ കൊച്ചിയിൽനിന്ന് നാവിക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി പറന്ന സംഭവം. അന്ന് സി.പി.എം മുഖപത്രം ഉയർത്തിക്കൊണ്ടുവന്ന ആ വിവാദം കരുണാകരനെതിരെ സി.പി.എം വലിയ രാഷ്ട്രീയായുധമാക്കി. ഇനിയും ഹെലികോപ്റ്റർ ഉപയോഗിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ മുഖത്തുനോക്കി കരുണാകരനെപ്പോലെ സംസാരിക്കുന്നു എന്നതാണ് വൈരുദ്ധ്യം. 
പാർലമെന്ററി പ്രവർത്തനവും പാർട്ടി പ്രവർത്തനവും വേറിട്ടുകൊണ്ടുപോകുന്ന പാർട്ടിയാണ് സി.പി.എം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന നായനാർ പാർട്ടി രംഗത്തേക്കും പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ് നിയമസഭാ രംഗത്തേക്കും മാറിയ ചരിത്രവും സി.പി.എമ്മിനുണ്ട്. പാർട്ടിക്കു വിധേയമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന പൊതുനിലപാടും പാർട്ടി പുലർത്തിയിരുന്നു. 
മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും പാർട്ടി സമ്മേളനങ്ങളിൽ ഇപ്പോൾ പിണറായി സ്വീകരിക്കുന്ന തരത്തിലുള്ള സാന്നിധ്യമായിരുന്നില്ല സ്വീകരിച്ചുപോന്നത്.  പാർട്ടി സമ്മേളനങ്ങളിൽ ഗവണ്മെന്റുമായി ബന്ധപ്പെട്ട് ഉയരുന്ന അഭിപ്രായങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽതന്നെ ആകണമെന്ന നിർബന്ധമൊന്നും മുമ്പ് സ്വീകരിച്ചു കണ്ടിട്ടില്ല. ചില സമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിയാതെപോയാലും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ  പാർട്ടിയുടെ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളിലുള്ളവർക്കോ ചർച്ചകളുടെ ഉള്ളടക്കം  അറിയാനുള്ള സംവിധാനങ്ങളുള്ളതാണ്.  പ്രതികളെ കാണാതെ സാക്ഷികൾക്കു പറയാനുള്ളത് നിർഭയം അവതരിപ്പിക്കാൻ കോടതികളിൽപോലും സംവിധാനമേർപ്പെടുത്തുന്ന പുതിയ കാലത്ത് പിണറായിയുടെ നിർബന്ധബുദ്ധി വിലയിരുത്തേണ്ടതുണ്ട്. 
ഒന്നര പതിറ്റാണ്ടോളം കേരള പാർട്ടിയുടെ അമരത്തിരുന്ന പിണറായി പാർട്ടിയെ തന്നോടും ഗവണ്മെന്റിനോടും ചേർത്ത് കെട്ടിവലിക്കാൻ ശ്രമിക്കുന്നോ എന്ന ഗൗരവമായ വിഷയം അദ്ദേഹത്തിന്റെ ഇടപെടലിൽ വെളിപ്പെടുന്നുണ്ട്. 
സർക്കാർ കാര്യം താൻ നോക്കിക്കൊള്ളാം പാർട്ടി  കൈകടത്തേണ്ട എന്ന നിലപാട് സ്വീകരിച്ചുപോന്ന മുഖ്യമന്ത്രി ഇപ്പോൾ പാർട്ടിക്കാര്യംകൂടി താൻ നോക്കണമെന്ന വാശിയിലാണ്. സംസ്ഥാന സമ്മേളനത്തോടെ തന്റെ നിയന്ത്രണത്തിലൊതുങ്ങാവുന്ന ഒന്നായി തുടർന്നും പാർട്ടിയെ നിലനിർത്താനുള്ള വ്യഗ്രത ഇതിൽ പ്രകടമാണ്. 
വരുമാന പ്രതിസന്ധിയിൽ ഉഴലുന്ന ഗവണ്മെന്റ് ബജറ്റിൽ ചെലവു നിയന്ത്രിക്കാനുള്ള കടുത്ത നിർദ്ദേശങ്ങൾ തയാറാക്കുമ്പോഴാണ് പാർട്ടി സമ്മേളനത്തിൽനിന്ന് ഔദ്യോഗിക കാര്യത്തിനു പോകാനും പൊടുന്നനെ തിരിച്ചെത്താനും എട്ടുലക്ഷംരൂപ ഹെലികോപ്റ്റർ വാടകയിനത്തിൽ പൊതു ഖജനാവിൽനിന്ന് എടുത്തുകൊടുക്കാൻ മുഖ്യമന്ത്രി  പറയുന്നത്. പണം കൊടുക്കാൻ കരുത്തും കഴിവുമുള്ള പാർട്ടി വെച്ചുനീട്ടിയിട്ടും വാങ്ങാതെ. എൽ.ഡി.എഫ് വരട്ടെ എല്ലാം ശരിയാകും എന്ന് വാക്കുകൊടുത്ത് വോട്ടുവാങ്ങിയ നാട്ടിൽ.
 

Latest News