തൃശൂർ - ചേറ്റുവയിൽ നിന്ന് പിടിച്ചെടുത്ത മുപ്പത് കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദി (ആംബർഗ്രിസ്) പ്രതികൾക്ക് കിട്ടിയത് തിരൂരുള്ള മത്സ്യത്തൊഴിലാളിയിൽ നിന്നെന്ന് സൂചന. ഇതിന്റെ മൂല്യം മനസിലാക്കാതെ പ്രതികളിലൊരാളായ ഹംസയ്ക്ക് മത്സ്യത്തൊഴിലാളി കൈമാറുകയായിരുന്നുവെന്നാണ് മൊഴി. എന്നാൽ, ഇത് അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. മത്സ്യത്തൊഴിലാളിയുടെ പേരുവിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തിരൂരിലെത്തിച്ച് തെളിവെടുക്കാനാണ് ശ്രമം.
കോടികൾ വിലമതിക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് വൻസംഘം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. ആന്ധ്രയിലെ ഗുണ്ടൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെ ഇവർ ബന്ധപ്പെട്ടിരുന്നോയെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.
സുഗന്ധദ്രവ്യവും മരുന്നും നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിമിംഗില ഛർദ്ദിയുമായി റഫീഖ്, ഫൈസൽ, ഹംസ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ ചാവക്കാട് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. പിടികൂടിയ ആംബർ ഗ്രിസ് കോടതിക്ക് കൈമാറി. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കാണ് അന്വേഷണച്ചുമതല.