ഇറ്റാവ- ഉത്തർപ്രദേശില്‍ ഹജ് ഹൌസിനു കാവി നിറമടിച്ച വിവാദത്തിനു പിന്നാലെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ജില്ലയില്‍ കക്കൂസുകള്‍ക്ക് കാവി നിറം പൂശിയത് വിവാദമായി.
യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ സർക്കാർ കെട്ടിടങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്നുവേണ്ട കുട്ടികളുടെ ബാഗുകൾക്കും ബസ്സിനും വരെ കാവിയാണ് നിറം. ഇപ്പോൾ അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിൽസർക്കാർ ഫണ്ടുപയോഗിച്ച് നിർമിച്ച ശൗചാലയങ്ങൾക്കാണ് കാവിനിറം പൂശിയിരിക്കുന്നത്.
ഗ്രാമീണരാണ് ഈ നിറം തീരുമാനിച്ചതെന്നാണ് ചായം പൂശിയ നടപടിയോട് ഗ്രാമ മുഖ്യനായ വേദ് പാൽ പ്രതികരിച്ചത്. കാവിപൂശാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് സമ്മർദങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു സ്വഛ്ഭാരത് പദ്ധതിയിലുൾപ്പെടുത്തി 350ഓളം ശൗചാലയങ്ങളാണ് ഗ്രാമത്തിൽ പണികഴിപ്പിച്ചിരിക്കുന്നത്.
ഗ്രാമവാസികൾ ഏകകണ്ഠമായാണ് കാവിനിറം പൂശണമെന്ന തീരുമാനത്തിൽ എത്തിയതെന്നും വേദ് പാൽ പറഞ്ഞു. നിലവിൽ നൂറെണ്ണത്തിനാണ് കാവി പൂശിയിരിക്കുന്നത്. അവശേഷിക്കുന്ന 250 എണ്ണത്തിനും വരും ദിവസങ്ങളിൽ കാവി പൂശുമെന്ന് ഗ്രാമ മുഖ്യൻ അറിയിച്ചു. വെള്ളനിറം എളുപ്പം അഴുക്കാവും. കാവിനിറത്തിന് ആ പ്രശ്നമില്ല. അതിനാലാണ് കൂട്ടായി എല്ലാവരും ചേർന്ന് കാവി തിരഞ്ഞെടുത്തെന്നും ഗ്രാമമുഖ്യൻ വാർത്താ ലേഖകരോട് പറഞ്ഞു.






