ജയ്പുർ- വാച്ച് ടവറിൽ സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു. കനത്ത മഴയെ വകവെക്കാതെ സെൽഫിയെടുക്കാനായി ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് മരിച്ചത്. സെൽഫി എടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. നിരവധി പേർക്ക് പരിക്കേറ്റു. വലിയ ആൾക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറിൽ ഉണ്ടായിരുന്നത്. ഇടിമിന്നലേറ്റപ്പോൾ ചിലർ പ്രാണരക്ഷാർഥം വാച്ച് ടവറിൽ നിന്ന് താഴേക്ക് ചാടി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനെ തുടർന്ന് ഒമ്പതുപേർ മരിച്ചു. ബരൻ, ജൽവാർ എന്നിവിടങ്ങളിൽ ഒരാൾ വിതവും കോട്ടയിൽ നാലുപേരും, ധോൽപുരിൽ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ കുട്ടികളാണ്.